
തൃശ്ശൂര്‍: മോൻസന് പണം നൽകുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന ആരോപണത്തിലുറച്ച് പരാതിക്കാര്‍ രംഗത്ത്. സുധാകരന് മോൻസൺ പണം കൊടുത്തത് കണ്ട സാക്ഷികളുണ്ടെന്ന് പരാതിക്കാരൻ ഷാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുധാകരനെതിരെ രാഷ്ട്രീയ പരമായി ഒരു വിദ്വേഷവും പരാതിക്കാരായ ഞങ്ങൾക്കില്ല. പക്ഷേ മോൻസന്‍റെ അടുത്ത് സുധാകരൻ ചികിത്സയ്ക്ക് പോയതാണെങ്കിൽ ഒരു മരുന്ന് കുറിപ്പടി ഉണ്ടാകില്ലേ? അത് പുറത്ത് വിട്ടാൽ പ്രശ്നം തീരില്ലേ? ഇനി വേറെ ബന്ധമൊന്നും ഇല്ലെങ്കിൽ മോൻസനെതിരെ ഒരു പരാതി കൊടുക്കാൻ സുധാകരൻ മടിക്കുന്നതെന്തിന്? - ഷാനി ചോദിച്ചു.
കേസിൽ ഇപ്പോൾ പ്രതി ചേർത്ത ലക്ഷ്മണയ്ക്കും സുരേന്ദ്രനും അടക്കം മോൻസന്‍ പണം നൽകിയതിന് രേഖകളുണ്ട്, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഉണ്ട്. അത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ഷാനി പറഞ്ഞു. കേരളാ പൊലീസിൽ വിശ്വാസമുണ്ട്.പക്ഷേ ഇത് സംസ്ഥാനത്തിന്‍റെ അതിർത്തിക്ക് ഉള്ളിൽ ഒതുങ്ങുന്ന കേസല്ല.അതിനാൽ ആണ് സിബിഐ വരണമെന്ന് ആവശ്യപ്പെടുന്നതെന്നും ഷാനി വ്യക്തമാക്കി.
പബ്ലിക് ഫിനാൻസ് കമ്മിറ്റിക്ക് കെ.സുധാകരൻ വഴി 25 ലക്ഷം നൽകണമെന്നു പറഞ്ഞാണ് മാവുങ്കൽ പണം വാങ്ങിയതെന്ന് പരാതിക്കാരനായ അനൂപ് പറഞ്ഞു.ക്രൈംബ്രാഞ്ചിനും ഇ ഡിക്കും ഈ മൊഴികൾ നൽകിയിരുന്നു..ഹൈക്കോടതിയിൽ പരാതി നൽകിയ ശേഷം അന്വേഷണം നല്ല രീതിയിൽ നടക്കുന്നതായും അനൂപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മോൺസൺ തട്ടിപ്പ് കേസിൽ കെ.സുധാകരൻ പണം വാങ്ങിയിട്ടുണ്ടെന്ന് പരാതിക്കാരിലൊരാളായ എംടി ഷമീറും വ്യക്തമാക്കി.പണം നൽകിയ അനൂപുമായി സുധാകരൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇപ്പോൾ സുധാകരൻ പറയുന്നത് കളവാണ്. മുൻ ഡിഐജി സുരന്ദ്രൻറെ ഭാര്യക്കും സിഐ അനന്തലാലിനും മോൺസണിൻറെ അക്കൗണ്ടിൽ നിന്നും പണം കൈമാറിയതിൻറെ രേഖകൾ ക്രൈം ബ്രാഞ്ചിന് നൽകിയതായും ഷമീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam