
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ഇനിയും ശക്തമായില്ല. ജൂൺ ഒന്നുമുതൽ 14വരെയുള്ള കണക്കനുസരിച്ച് 55 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. ലക്ഷദ്വീപിൽ 31 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. ഇതുവരെ 280.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 126 മി.മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. പത്തനംതിട്ട മാത്രമാണ് ശരാശരിക്കടുത്ത് മഴ ലഭിച്ച ജില്ല. ബാക്കി 13 ജില്ലകളിലും വലിയ വ്യത്യാസത്തിൽ മഴക്കുറവ് രേഖപ്പെടുത്തി. കാസർകോട് (72ശതമാനം), വയനാട് (69 ശതമാനം) ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്.
കാസർകോട് 398 മി.മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് വെറും 111 മില്ലി മീറ്റർ മാത്രം. പത്തനംതിട്ടയിൽ മാത്രമാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. 237 മില്ലി മീറ്റർ ലഭിക്കേണ്ടിടത്ത് 215.5 മില്ലി മീറ്റർ മഴ ലഭിച്ചു. 9 ശതമാനം മാത്രമാണ് കുറവുണ്ടായത്. തിരുവനന്തപുരം (-43), കൊല്ലം(-23), ആലപ്പുഴ(-41), കോട്ടയം(-60), ഇടുക്കി (-64) എറണാകുളം(-46), തൃശൂർ(-60), പാലക്കാട് (-63), മലപ്പുറം(-53), കോഴിക്കോട്(-67), കണ്ണൂർ(-63) എന്നിങ്ങനെയാണ് മഴക്കുറവ്.
ബിപോർജോയ് ചുഴലിക്കാറ്റ് കാരണം വരുന്ന കുറച്ച് ദിവസത്തേക്ക് കൂടി മഴ ലഭിക്കുന്നതിൽ കുറവുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ജൂൺ 19വരെ പുറപ്പെടുവിച്ച പ്രവചനത്തിൽ സാധാരണ മഴ ലഭിക്കാൻ മാത്രമാണ് സാധ്യത. ഒറ്റപ്പെട്ട ചിലയിടങ്ങളിൽ കനത്ത മഴ ലഭിച്ചേക്കും.
Read More... ബിപോർജോയ് ചുഴലിക്കാറ്റ് കരതൊട്ടു; ഗുജറാത്തിൽ ശക്തമായ കാറ്റും മഴയും
സംസ്ഥാനത്ത് അടുത്ത 4 ദിവസം ഇടി മിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പും അറിയിച്ചു. കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ തീരം തൊട്ടു. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam