
കൊച്ചി: 19 വിമാനങ്ങളിലായി നാലായിരത്തിലേറെ പ്രവാസികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. 2 വിമാനങ്ങൾ കൂടി രാത്രിയോടെ എത്തും. കുവൈത്തിൽ നിന്ന് 160 വിദ്യാർത്ഥികളുമായുള്ള ചാർട്ടേഡ് വിമാനവും ഇന്ന് കൊച്ചിയിലെത്തി.
വന്ദേഭാരത് ദൗത്യം തുടങ്ങിയതിനു ശേഷം ഇത്രയധികം പ്രവാസികൾ ഒരു ദിവസം എത്തുന്നത് ഇതാദ്യമാണ്. ഇന്ന് പുലർച്ചെ മുതൽ രാത്രി 12 മണി വരെ 23 വിമാനങ്ങളാണ് നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ രണ്ട് വിമാനങ്ങൾ പിന്നീട് റദ്ദാക്കി. ഓരോ മണിക്കൂറിലും ഓരോ വിമാനങ്ങൾ എന്ന രീതിയിലായിരുന്നു ക്രമീകരണം. ഇതിനാൽ വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ല.
ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്നുള്ള വിമാനവുമാണ് എത്തിയത്. കുവൈത്ത് എയർവിമാനത്തിലെത്തിയ 331പേരിൽ 160 പേരും സ്ക്കൂൾ കുട്ടികളായിരുന്നു. കുവൈറ്റില്‍ താമസിച്ച് പഠിക്കുന്നവരാണിവര്‍. പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാക്രമീകരണങ്ങളോടെയാണ് യാത്രക്കാർ എത്തിയത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 605 പേരുമായി ആഭ്യന്തര വിമാനങ്ങളും കൊച്ചിയിലെത്തി. നാളെ 21 രാജ്യന്തര വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 3420 പേരാണ് തിരിച്ചെത്തുക. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ലണ്ടൻ ,എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും നാളെയെത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam