ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞെന്ന വാർത്തകൾ തള്ളി അധികൃതർ. സംഘം സ്വീകരിച്ചത് ഓഹരി നിക്ഷേപം മാത്രമെന്ന് ഭരണ സമിതി വിശദീകരിച്ചു. സെപ്റ്റംബറിൽ ഓഹരി ഉടമകളുടെ യോഗം വിളിക്കും.

കോഴിക്കോട്: ഇസ്ലാമിക് ബാങ്കിങ് രീതിയില്‍ സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞെന്ന വാർത്തകൾ തള്ളി അധികൃതർ. നിക്ഷേപ പരാതിയിൽ വിശദീകരണവും നൽകി. സംഘം സ്വീകരിച്ചത് ഓഹരി നിക്ഷേപം മാത്രമെന്ന് ഭരണ സമിതി വിശദീകരിച്ചു. നിയമാവലി പ്രകാരം രേഖാമൂലം ആവശ്യപ്പെട്ടവർക്ക് ഓഹരി സംഖ്യ നൽകിയിട്ടുണ്ട്. മറ്റുള്ളവർക്കും നിയമപ്രകാരം ഓഹരിസംഖ്യ പിൻവലിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു. ആകെ 6913 ഓഹരികളിൽ നിന്നായി 17,28, 250 രൂപയാണ് സ്വരൂപിച്ചത്. 6,65,338 രൂപ ഓഫീസ് സജ്ജമാക്കാൻ ചിലവായെന്നും വിശദീകരണത്തിൽ പറയുന്നു. സെപ്റ്റംബറിൽ ഓഹരി ഉടമകളുടെ യോഗം വിളിക്കും.

9 വര്‍ഷം മുമ്പ് നിക്ഷേപിച്ച പണം തിരികെ കിട്ടാതായതോടെ പരാതിയുമായി നിക്ഷേപകര്‍ രംഗത്തെത്തിയിരുന്നു. ചീഫ് പ്രമോട്ടറായിരുന്ന യുവജനക്ഷേമ ബോര്‍ഡ‍് ചെയര്‍മാന്‍ എം ഷാജര്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാതായെന്നാണ് നിക്ഷേപകനായ നാസര്‍ കെ പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പരസ്യ പ്രതികരണം നടത്തിയ നിക്ഷേപകന് മണിക്കൂറുകള്‍ക്കകം പാര്‍ട്ടി ഇടപെട്ട് പണം കൈമാറി. സഹകരണ സംഘത്തിലെ സാമ്പത്തിക ഇടപാടുകളിലുള്‍പ്പെടെ അന്വേഷണം ആവശ്യപ്പെട്ട് ടി കെ ഗോവിന്ദന്‍ എം എല്‍ എ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു.