എറണാകുളത്ത് ഒരു പള്ളിയും തുറക്കില്ല; സംയുക്ത മഹല്ല് കമ്മിറ്റി തീരുമാനം

By Web TeamFirst Published Jun 6, 2020, 6:50 PM IST
Highlights

ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുക.

കൊച്ചി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഉടന്‍ ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന നിലപാടുമായി കൂടുതല്‍ പള്ളികള്‍. രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ പള്ളികള്‍ തുറക്കേണ്ടെന്ന് സംയുക്ത മഹല്ല് കമ്മിറ്റി തീരുമാനിച്ചു. എരുമേലി മഹല് മുസ്ലീം ജമാഅത്തിന്‍റെ കീഴിലുള്ള പള്ളികളും തുറക്കില്ല. കോഴിക്കോട് മൊയ്തീന്‍ പള്ളിയും ,നടക്കാവ് പള്ളിയും സമാന നിലപാട് പ്രഖ്യാപിച്ചു. കണ്ണൂരില്‍ സുന്നി സംഘടനകളുടെ ആസ്ഥാനമായ അബ്റാര്‍ മസിജിദും തത്ക്കാലം തുറക്കില്ല. പുനലൂർ ആലഞ്ചേരി മുസ്‍ലീം ജമാഅത്തിന്‍റെ നിയന്ത്രണത്തിലുള്ള പള്ളികളും തിരുവനന്തപുരം പാളയം ജുമാ മസ്ജിദും തുറക്കില്ല. 

ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുക. പത്ത് വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനമില്ല. ഗുരുവായൂരില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ഒരു ദിവസം 600 പേര്‍ക്ക് മാത്രം ദര്‍ശനം അനുവദിക്കും. വലിയമ്പലം വരെ മാത്രമാണ് പ്രവേശനം. എന്നാല്‍ പ്രസാദവും നിവേദ്യവും നല്‍കില്ല. ഒരു ദിവസം 60 വിവാഹങ്ങള്‍ വരെ നടത്താം. 50 പേരില്‍ കൂടുതല്‍ ഒരു കല്ലാണത്തിന് പാടില്ല.

വിവാഹസമയത്തിനും രജിസ്ട്രേഷനുണ്ടാകും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 15ന് നിലവില്‍ വരും. അതുവരെ ദര്‍ശനത്തിന് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ശബരിമലയില്‍ മാസപൂജക്ക് വെര്‍ച്വല്‍ ക്യൂ മാത്രം ഉണ്ടാകും. മണിക്കൂറില്‍ 200 പേര്‍ക്ക് മാത്രം പ്രവേശനം ഉണ്ടാകും. ഇതര സംസ്ഥാനങ്ങളിലെ ഭക്തര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ശബരിമലയിലെ മേല്‍ശാന്തിമാര്‍ക്ക് 65 വയസ്സ് നിയന്ത്രണം ബാധകമായിരിക്കില്ല.

click me!