
കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് കാണാതായ 3 വയസുകാരി കല്യാണിയെ പുഴയിലെറിഞ്ഞ് കൊന്നത് താനാണെന്ന് കുറ്റസമ്മതം നടത്തി അമ്മ സന്ധ്യ. സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജിൽ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. കല്യാണിയുടെ അച്ഛന്റെ വീട്ടുകാർ മൃതദേഹം ഏറ്റുവാങ്ങും. തിരുവാങ്കുളം മറ്റക്കുഴിയിലെ വീട്ടിലായിരിക്കും പൊതുദർശനം. ഇന്ന് നാല് മണിക്ക് തിരുവാണിയൂർ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
അതേ സമയം കുഞ്ഞിനെ കൊലപ്പെടുത്തിയതിന്റെ കാരണം തേടുകയാണ് പൊലീസ്. സന്ധ്യയുടെ ഭർത്താവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് സന്ധ്യയുടെ അമ്മ അല്ലി പറയുന്നു. സന്ധ്യ മുമ്പും കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അച്ഛൻ സുഭാഷും പറയുന്നു. സന്ധ്യ മുൻപും കുഞ്ഞിനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് അയൽവാസിയും പറയുന്നു. ഇന്നലെ രാത്രി എട്ട് മണിക്കാണ് സന്ധ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂസലേതുമില്ലാതെയാണ് സന്ധ്യയുടെ പെരുമാറ്റം. താനാണിത് ചെയ്തതെന്നും ഇക്കാര്യത്തിൽ മറ്റൊന്നും പറയാനില്ലെന്നുമാണ് സന്ധ്യ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്.
സന്ധ്യ ഗാർഹിക പീഡനം നേരിട്ടിരുന്നുവെന്ന് അമ്മ അല്ലി പറയുന്നു. ഇക്കാര്യവും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. സന്ധ്യക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന കാര്യം പരിശോധിക്കും. ഐസ്ക്രീമിൽ വിഷം കലർത്തി രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്താൻ സന്ധ്യ മാസങ്ങൾക്ക് മുമ്പ് ശ്രമിച്ചിരുന്നുവെന്ന് ഭർത്താവിന്റെ കുടുബം ആരോപിക്കുന്നുണ്ട്. രണ്ട് വയസുണ്ടായിരുന്ന സമയത്ത് കല്യാണിയെ സന്ധ്യ ടോർച്ച് കൊണ്ട് ക്രൂരമായി ഉപദ്രവിച്ചെന്നും ഇവർ പറയുന്നു. സന്ധ്യയെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam