മുഴുവൻ പൊലീസുകാരേയും വെറുതെ വിട്ട വിധി കേട്ട് പൊട്ടിക്കരഞ്ഞ് ഉദയകുമാറിൻ്റെ അമ്മ; തന്നേം കൂടെ കൊന്നു കളയാത്തതെന്തേയ് കോടതിയെന്ന് പ്രതികരണം

Published : Aug 27, 2025, 11:58 AM ISTUpdated : Aug 27, 2025, 12:04 PM IST
prabhavathy

Synopsis

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളേയും വെറുതെ വിട്ട കോടതി വിധിയോട് പ്രതികരിച്ച് അമ്മ

തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളേയും വെറുതെ വിട്ട ഹൈക്കോടതി വിധിയോട് പ്രതികരിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതി. തന്നേം കൂടെ കൊന്നു കളയാത്തതെന്തേയ് കോടതിയെന്നായിരുന്നു പ്രഭാവതിയുടെ പ്രതികരണം. വീണ്ടും കോടതിയിൽ പോകാൻ നിവൃത്തി ഇല്ലെന്നും തന്റെ മോനെ അവർ പച്ചയ്ക്ക് തിന്നുവെന്നും അമ്മ പറഞ്ഞു. വളരെ വൈകാരികമായാണ് പ്രഭാവതി മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസിലെ പ്രതികളെ മുഴുവൻ വെറുതെ വിട്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

ഉദയകുമാർ കേസിൽ അന്വേഷണത്തിൽ പാളിച്ചകൾ ഇല്ല. എങ്ങനെയാണ് പ്രതികൾ വെളിയിൽ ഇറങ്ങിയതെന്ന് തനിക്ക് അറിയില്ല. ആരുടെയെങ്കിലും സഹായം തേടാനും ഒരു വഴിയും ഇല്ല. എല്ലാരും കൂടെ ശ്രമിച്ചാണ് പ്രതിയെ പുറത്തിറക്കിയത്. അല്ലെങ്കിൽ ഇത്ര പെട്ടെന്ന് പ്രതി പുറത്തിറങ്ങില്ല. ആരോ ഇതിന് പിന്നിൽ കളിച്ചിട്ടുണ്ട്. അവർക്ക് ശിക്ഷ കിട്ടണം അതാണ് തന്റെ ആവശ്യം. ഒരു കോടതിക്കും ഹൃദയം ഇല്ല. ഞാൻ ഇനി എന്ത് ചെയ്യണമെന്ന് നിങ്ങൾ പറഞ്ഞു തരൂവെന്നും പ്രഭാവതി ചോദിച്ചു.

ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. അന്വേഷണത്തിൽ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഒന്നാം പ്രതിക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉൾപ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവൻ പ്രതികളേയും വെറുതെ വിട്ടത്. 2018 ലാണ് സിബിഐ കോടതി 2 പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

മതിയായ തെളിവുകളില്ലാത്ത കേസിൽ സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. 2005 സെപ്തംബർ 29നാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടായത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുക്കുമ്പോൾ 4,000 രൂപ ഉദയകുമാറിൻ്റെ കയ്യിലുണ്ടായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് ഉദയകുമാറിനെ മർദിച്ച് കൊലപ്പെടുത്തിയത്. ആറു പൊലീസുകാരായിരുന്നു കേസിലെ പ്രതികൾ.

രാഷ്ട്രീയമായി ആ കാലത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്. അക്കാലത്ത് ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ വലിയ വിമർശനം ഉയർന്നു. ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് അന്നത്തെ ഫോർട്ട് സിഐ ആയിരുന്ന ഇകെ സാബുവിൻ്റെ പ്രത്യേക സ്ക്വാഡിലുള്ള പൊലീസുകാരാണ് ഉയദകുമാറിനെ കസ്റ്റഡിയിലെടുത്തത്. മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനേയും സുഹൃത്ത് സുരേഷ് കുമാറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം