
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൻെറ മറവിൽ സസ്പെൻഡ് ചെയ്യപ്പെട്ട ആറു ഡിവൈഎസ്പിമാരെ തിരിച്ചെടുക്കാൻ നീക്കം. ബലാത്സംഗ ആരോപണം, പോക്സോ , കൈക്കൂലി, കേസുകളിൽ ഉള്‍പ്പെട്ടവരെയാണ് തിരിച്ചെടുക്കുന്നത്. അതേ സമയം മുൻ വടകര ഡിവൈഎസ്പി ഉമേഷിനെതിരെ മൊഴി നൽകിയ സ്ത്രീ ബലാത്സംഗ പരാതിയില്ലെന്ന് കാണിച്ച് ഡിജിപിക്ക് വീണ്ടും കത്ത് നൽകി.
ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ടവരെയാണ് തിരിച്ചെടുക്കാൻ നീക്കം. തെരഞ്ഞെടുപ്പ് സമയത്ത് ഡിവൈഎസ്പി റാങ്കിൽ ആള്‍ക്ഷാമമെന്ന കാരണം പറഞ്ഞാണ് നിബന്ധനകളോടെ തിരിച്ചെടുക്കാനുള്ള നീക്കം. സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായ ഉമേഷ് ഉള്‍പ്പെടെയുള്ളവരെയാണ് തിരിച്ചെടുക്കാൻ ഒരുങ്ങുന്നത്.
അനാശാസ്യത്തിന് അറസ്റ്റിലായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന മൊഴിയെ തുടര്‍ന്നാണ് വടകര ഡിവൈഎസ്പിയായ ഉമേഷിനെ സസ്പെന്‍ഡ് ചെയ്തത്. എസ്എച്ച്ഒയുടെ ആത്മഹത്യകുറിപ്പിലൂടെയാണ് വർഷങ്ങള്‍ക്ക് മുമ്പുണ്ടായ പീഡനം പുറത്തുവന്നത്. പാലക്കാട് എസ്പിക്ക് സ്ത്രീ മൊഴി നൽകിയതിനെ തുടര്‍ന്നായിരുന്നു സസ്പെൻഷൻ. എന്നാൽ ഉമേഷിനെതിരെ കേസെടുക്കുകയോ ചാർജ്ജ് മെമ്മോ നൽകുകയോ ചെയ്തില്ല. ഇതിനിടെ പൊലീസിന്‍റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഉമേഷിനെതിരെ മൊഴി നൽകിയതെന്നും തനിക്ക് പരാതിയില്ലെന്നും ഡിജിപിയെ സ്ത്രീ അറിയിച്ചു.
ഉമേഷിനെ കൂടാതെ ഡിവൈഎസ്പിമാരായ ഹംസ, അശോകൻ, അനിൽകുമാർ, ശ്രീജിത്ത്, എം.ഐ.ഷാജി, എന്നിവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് നിവേദനം നൽകി. ആറുപേരെയും നിബന്ധനകളോടെ തിരിച്ചെടുക്കാമെന്ന് ആഭ്യന്തരവകുപ്പിനെ ഡിജിപി അറിയിക്കും. വകുപ്പ്തല അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് തുടർ നടപടികള്‍ സ്വീകരിക്കാമെന്ന നിബന്ധനയിലാകും തിരിച്ചെടുക്കുന്നത്. പൊലീസ് സംഘടനയുടെ ഒരു നേതാവാണ് തിരിച്ചെടുക്കലിന് പൊലിസ് ആസ്ഥാനം കേന്ദ്രീകരിച്ച് ചുക്കാൻ പിടിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam