
മലപ്പുറം: ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എംഎസ്എഫിന്‍റെ പ്രതിഷേധ മാർച്ച്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മാര്‍ച്ച് പൊലീസ് തടഞ്ഞു. പൊലീസുമായി ചെറിയ തോതില്‍ ഉന്തുതള്ളും ഉണ്ടായെങ്കിലും നേതാക്കള്‍ ഇടപ്പെട്ട് ശാന്തമാക്കി. പിന്നീട് എംഎസ്എഫ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകർ റോഡിൽ ടയർ കൂട്ടിയിട്ട് കത്തിച്ചു.
കൊവിഡ് മുക്തയായ ഗർഭിണിക്ക് മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെ അഞ്ച് ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്. മലപ്പുറം കിഴിശേരിയിലെ യുവതിക്കാണ് ചികിത്സ നിഷേധിച്ചത്. ഇതേ തുടർന്ന് യുവതിയുടെ ഇരട്ടക്കുട്ടികൾ പ്രസവത്തിനിടെ മരിച്ചു. എൻസി ഷെരീഫ്-സഹല ദമ്പതികൾക്കാണ് ദുരവസ്ഥ. സ്വകാര്യ ആശുപത്രികൾ ആർടി പിസിആർ ഫലം വേണമെന്ന് നിർബന്ധം പിടിച്ചെന്ന് ഭർത്താവ് ഷെരീഫ് പറയുന്നു.
മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് കൊവിഡ് ചികിത്സ പൂർത്തിയാക്കി രണ്ട് ദിവസം മുമ്പാണ് സഹല വീട്ടിലേക്ക് പോയത്. തുടർന്ന് കടുത്ത വേദനയെ തുടർന്നാണ് പുലർച്ചെ തിരികെ ആശുപത്രിയിൽ എത്തിയത്. എന്നാൽ കൊവിഡ് ചികിത്സ പൂർത്തിയാക്കിയതിനാൽ കൊവിഡ് ആശുപത്രിയായ മഞ്ചേരിയിൽ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. പിന്നീട് അഞ്ച് ആശുപത്രികൾ കയറിയിറങ്ങി. കൊവിഡിന്‍റെ ആർടി പിസിആർ ഫലം വേണമെന്ന് ആശുപത്രികളിൽ നിന്ന് നിർബന്ധം പിടിച്ചുവെന്ന് കുടുംബം പറയുന്നു.
കോട്ടപ്പറമ്പ് സർക്കാർ ആശുപത്രിയിലും ഗര്‍ഭിണിക്ക് ചികിത്സ നൽകിയില്ല. കോട്ടപ്പറമ്പ് ആശുപത്രിയിൽ ഡോക്ടർമാരില്ലായിരുന്നു. 14 മണിക്കൂറോളം ചികിത്സ കിട്ടിയില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും 14 മണിക്കൂർ കഴിഞ്ഞു. പ്രസവത്തിൽ രണ്ട് കുട്ടികളും മരിച്ചു. വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. നാളെ വിശദമായ അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam