സ്ത്രീകൾക്ക് എതിരായ അതിക്രമത്തിൽ കർക്കശമായ നടപടി; നിയമം കയ്യിലെടുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി

By Web TeamFirst Published Sep 27, 2020, 11:15 PM IST
Highlights

ഇരകൾക്ക് നീതി കിട്ടാനും മനോരോഗം പോലെ സ്ത്രീകൾക്ക് എതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കാനും സർക്കാർ ഇടപെടുമെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം: സ്ത്രീകളെ അവഹേളിച്ച സംഭവത്തില്‍ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിൽ ഉള്ള നിയമം അതിന് പര്യാപ്തമല്ലെങ്കിൽ തക്കതായ നിയമ നിർമാണം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നിലവിൽ ഉയർന്ന പരാതിയിൽ സമഗ്ര അന്വേഷണം നടത്തുമെന്നും അതിനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അവഹേളിക്കപ്പെട്ട വനിതകൾക്ക് ഒപ്പമാണ് നാടിന്‍റെ വികാരം. ഇരകൾക്ക് നീതി കിട്ടാനും മനോരോഗം പോലെ സ്ത്രീകൾക്ക് എതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കാനും സർക്കാർ ഇടപെടുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അവഹേളനങ്ങളും അപകീർത്തി പ്രചാരണവും അക്ഷന്തവ്യമാണ്. സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധി വിട്ട് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. 

ലഭ്യമായ മാധ്യമ സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർക്കശമായ നിയമ നടപടി കൈക്കൊള്ളും. നിലവിലുള്ള നിയമ സാധ്യതകൾ അതിന് പര്യാപ്തമല്ല എങ്കിൽ തക്കതായ നിയമ നിർമ്മാണം ആലോചിക്കും. നിലവിൽ ഉയർന്ന പരാതിയിൽ സമഗ്രമായ അന്വേഷണത്തിനും നടപടിക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നിയമം കയ്യിലെടുക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിക്കുന്നു. 

അവഹേളിക്കപ്പെട്ട വനിതകൾക്കൊപ്പമാണ് ഈ നാടിന്റെ വികാരം. ഇരകൾക്ക് നീതി ലഭിക്കാനും മനോരോഗം പോലെ സ്ത്രീകൾക്കെതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടും.

click me!