
തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളടക്കം ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എല്ലാ നേതാക്കളും ചേർന്നുണ്ടാക്കിയ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നും രാഷ്ട്രീയകാര്യസമിതി നിശ്ചയിച്ച മാനദണ്ഡം പാലിക്കണമെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
പരാതികൾ പരിഹരിക്കാൻ സംസ്ഥാനതലത്തിൽ കമ്മിറ്റിയെ വച്ചിരുന്നു. തന്റെ ശ്രദ്ധയിൽപ്പെട്ട പരാതികളെല്ലാം പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്വന്തമായി ആരും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് വരരുതെന്ന് നേരത്തെ നിർദ്ദേശിച്ചതാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് ആർഎംപിയുമായുള്ള നീക്ക് പോക്കിനെക്കുറിച്ച് അറിയില്ല. ഇക്കാര്യം ഡിസിസിയോ യുഡിഎഫ് ജില്ലാ നേതൃത്വമോ തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ മുരളീധരനും കെ സുധാകരനുമടക്കമുള്ള നേതാക്കൾ കെപിസിസി നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. ഡിസിസിയോട് ആലോചിക്കാതെ കണ്ണൂരിൽ സ്ഥാനാർത്ഥികളെ മാറ്റിയത് അംഗീകരിക്കില്ലെന്നാണ് സുധാകരന്റെ നിലപാട്. വടകരയിൽ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് മുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ വിമത സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കെപിസിസി നടപടിയെടുത്തുതുടങ്ങി. പാലക്കാടും വയനാടും വിമത സ്ഥാനാർഥികളായി പത്രിക നല്‍കിയവരെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam