
ദുബായ് : ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് മുസ്ലീം ലീഗ്. മൂന്നാം സീറ്റിൽ നല്ല തീരുമാനം ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങൾ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സീറ്റു തർക്കത്തിലെ പരിഹാരത്തിന് വേണ്ടിയാണ് കോൺഗ്രസുമായി ചർച്ചകൾ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനി സീറ്റിൽ ഇടത് സ്ഥാനാർഥിക്ക് സമസ്ത പിന്തുണയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ സാദിഖ് അലി തങ്ങൾ തയ്യാറായില്ല. മൂന്നാം സീറ്റിനായി ലീഗ് ദയനീയമായി യാചിക്കുകയാണെന്നും അപമാനം സഹിച്ച് യുഡിഎഫിൽ നിൽക്കണോ സ്വതന്ത്രമായി നിൽക്കണോ എന്ന് ലീഗ് തീരുമാനിക്കണമെന്നുമുളള മന്ത്രി പി. രാജീവിന്റെ പ്രസ്താവനയോട് രാജീവ് പറഞ്ഞതിനോട് എന്ത് പറയാനാണ് എന്നായിരുന്നു സാദിഖ് അലി തങ്ങളുടെ പ്രതികരണം.
അതേ സമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന ആവശ്യത്തിൽ മുസ്ലീം ലീഗ് ഉറച്ചുനിൽക്കെ കോൺഗ്രസ് ലീഗ് ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. രാവിലെ പത്തിന് എറണാകുളം ഗസ്റ്റ് ഹൗസിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. കോൺഗ്രസിനെ പ്രതിനിധീകരിച്ച് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതിശൻ, യുഡിഎഫ് കൺവീനർ എം എം ഹസൻ, എന്നിവർ പങ്കെടുക്കും. ലീഗിനായി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, എം കെ മുനീർ തുടങ്ങിയവരാണ് എത്തുന്നത്. നിലവിൽ മത്സരിക്കുന്ന മലപ്പുറം ,പൊന്നാനി സീറ്റുകൾക്ക് പുറമേ ഒരു സീറ്റു കൂടി ലോക്സഭാ തെരെഞ്ഞടുപ്പിൽ മത്സരിക്കാൻ വേണമെന്നാണ് ലീഗിന്‍റെ ആവശ്യം എന്നാൽ ഇതിനോട് അനുഭാവ പൂർണമായ നിലപാടല്ല സംസ്ഥാന കോൺഗ്രസ് നേതൃത്വം ഇതുവരെ സ്വീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽനിൽക്കെ ലീഗിനെ അധികം പിണക്കാതെയുളള ഫോർമുലയാണ് കോൺഗ്രസ് ആലോചിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam