
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ വിചാരണക്കോടതി നടപടികൾ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിൻ സഹോദരൻമാരുടെ ഹർജി തള്ളി ഹൈക്കോടതി. ഇത്തരം ആവശ്യങ്ങളുമായി വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി. അതേസമയം വിചാരണ നടപടികളിൽ നിന്ന് ഇന്നും വിട്ടു നിന്ന റോജി അഗസ്റ്റിനെയും, ആന്റോ അഗസ്റ്റിനെയും ജോസ് കുട്ടി ആഗസ്റ്റിനെയും ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി രൂക്ഷമായി വിമർശിച്ചു. ജാമ്യമില്ല വാറണ്ട് എവിടെ എന്ന് കാണിക്കാൻ റോജി അഗസ്റ്റിൻ മാധ്യമങ്ങളെ വെല്ലുവിളിച്ചു.
മുട്ടിൽ മരം മുറിക്കേസിലെ നടപടികൾ വയനാട്ടിലെ വിചാരണ കോടതിയിൽ പുരോഗമിക്കുകയാണെന്നും അതിനാൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണം എന്നും ആവശ്യപ്പെട്ടാണ് അഗസ്റ്റിൻ സഹോദരൻമാർ ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകിയത്. എന്നാൽ ആവശ്യം ഹൈക്കോടതി തള്ളി. ഇത്തരം ആവശ്യങ്ങളുമായി വിചാരണക്കോടതിയെയാണ് സമീപിക്കേണ്ടതെന്നും ഉത്തരവിട്ടു. അതേസമയം, കുറ്റങ്ങൾ വായിച്ചു കേൾപ്പിക്കാൻ ഇന്ന് ഹാജരാകണം എന്ന ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശം ആന്റോ ആഗസ്സിറ്റിനും, ജോസ് കുട്ടി അഗസ്റ്റിനും അവഗണിച്ചു. കോടതിയിൽ ഹാജരായ റോജി അഗസ്റ്റിനോട് മറ്റുള്ളവർ എവിടെ എന്നും ആളെ കളിപ്പിക്കുകയാണോ എന്നും മജിസ്‌ട്രേറ്റ് ചോദിച്ചു.
വിചാരണ നടപടികൾ മനഃപൂർവം നീട്ടി കൊണ്ട് പോകാനായി ചോറ്റാനിക്കര മജിസ്‌ട്രെറ്റ് കോടതിയുടെ പരിധിയിൽ വഞ്ചനക്കേസ് നില നിൽക്കില്ല എന്ന ഹർജിയും നൽകി. എന്നാൽ വിചാരണക്ക് അധികാരം ഉണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് നാളെ ഉത്തരവ് പുറപ്പെടുവിക്കും എന്ന് അറിയിച്ചു. വീഡിയോ കോൺഫറൻസിലൂടെ വിചാരണയുടെ ഭാഗമാവാനുള്ള അഗസ്റ്റിൻ സഹോദരൻമ്മാരുടെ അപേക്ഷയിലും കോടതി നാളെ തീരുമാനം അറിയിക്കും. കോടതിയിൽമുറിയിൽ നിന്ന് പുറത്തിറങ്ങിയ റോജി അഗസ്റ്റിൻ തങ്ങൾക്കെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെവിച്ചിട്ടില്ല എന്നും ഉണ്ടെങ്കിൽ അത് കാണിക്കാനും മാധ്യമങ്ങളെ വെല്ലുവിളിച്ചു. എന്നാൽ രണ്ടും വട്ടം കോടതിയിൽ ഹാജരാകാത്തതിനു പിന്നാലെ പ്രതികൾക്കെതിരെ ജാമ്യംമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി. ജില്ലാ കോടതി വെബ് സൈറ്റിൽ നിന്ന് തന്നെ അത് വ്യക്‌തമാണ്. നാളെ തന്നെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന തിയതിയും കോടതി അറിയിക്കും. അന്ന് പ്രതികൾ നിർബന്ധമായും ഹാജരാകണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam