
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുക്കുട്ടി അഗസ്റ്റിൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം. മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി കോടതിയിൽ നടക്കുന്ന കേസിന്റെ നടപടികൾ പൂർത്തിയായിട്ടില്ലെന്ന് പ്രതികൾ ഹർജിയിൽ പറയുന്നു. അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചന കേസിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ പ്രതികളോട് 20 ന് കോടതിയിൽ ഹാജരാവാൻ നിർദേശമുണ്ട്. ഇതിനിടയിലാണ് പുതിയ ഹർജി.
വയനാട് മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വിൽപ്പന നടത്തി വിശ്വാസ വഞ്ചന നടത്തിയെന്നാണ് കേസ്. മരകമ്പനി ഉടമ അലിയാർ നൽകിയ പരാതിയിലാണ് 2021 ൽ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam