
കണ്ണൂര്‍: മാർ ജോസഫ് പാംപ്ലാനിക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നുമാണ് എംവി ഗോവിന്ദന്‍റെ വിമര്‍ശനം. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോൾ അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് സ്തുതിയും, അച്ഛന്മാർ കേക്കും കൊണ്ട് സോപ്പിടാൻ പോയി എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു
ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാൻ പോകുന്നില്ല. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം മുഴുവൻ അപകടാവസ്ഥയിലാണ്. ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി വർഗീയത തന്നെ. കമ്മ്യൂണിസ്റ്റുകാരും യുക്തിവാദികളും മാത്രം ഒന്നിച്ചാൽ രാജ്യത്തെ രക്ഷിക്കാൻ ആകില്ല. വിശ്വാസികളെല്ലാം വർഗീയവാദികൾ അല്ല, വർഗീയവാദികൾക്ക് വിശ്വാസവും ഇല്ല എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.