
തിരുവനന്തപുരം: റാപ്പർ വേടനെതിരായ ആർഎസ്എസ് നേതാവ് എൻആർ മധുവിന്റെ പരാമർശത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേടാണെന്നും വ്യാപകമായ പ്രചാരവേലയാണ് നടക്കുന്നതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. എൻ ആർ മധുവിൻ്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. സംഘപരിവാർ പുലർത്തിവരുന്ന ന്യൂനപക്ഷ ദളിത് വിരോധത്തിന്റെ ഭാഗമാണ് വിമർശനങ്ങളെന്നും ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും എംവിഗോവിന്ദൻ പറഞ്ഞു.
വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും ആയിരുന്നു മധുവിന്‍റെ വിദ്വേഷ പരാമര്‍ശം.
വഞ്ചിയൂരിൽ യുവ അഭിഭാഷക ശ്യാമിലിയെ സീനിയര്‍ അഭിഭാഷകനായ ബെയ്ലിൻ ദാസ് മര്‍ദിച്ച സംഭവത്തിൽ, പ്രതിക്ക് ഇടതുപക്ഷ ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നീചമായ നിലപാടാണ് ഇത് പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. സംഭവത്തിലെ പ്രതി ബെയിയിലിൻ ദാസ് ഇടത് പക്ഷക്കാരൻ അല്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam