സ്വാതന്ത്ര്യദിനത്തലേന്ന് രാത്രിനടത്തവുമായി വനിതകൾ. തിരുവനന്തപുരം എംജി റോഡിൽ യൂണിവേഴ്സിറ്റി ജങ്ഷൻ മുതൽ ആയുർവേദ കോളേജ് ജങ്ഷൻ വരെ ആണ് രാത്രിനടത്തം നടന്നത്. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് രാത്രിനടത്തവുമായി വനിതകൾ. സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ രാത്രിനടത്തം മുഖ്യമന്ത്രി വി ഡി സതീശൻ ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. സ്ത്രീകളുടെ ഒത്തുചേരൽ സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് ഏത് സമയവും സുരക്ഷിതമായി നടക്കാനുള്ള അന്തരീക്ഷം കേരളത്തിൽ ഉണ്ടാക്കി അതൊരു മോഡലാക്കി മാറ്റുകയാണ് ലക്ഷ്യം. സാമൂഹിക സാമ്പത്തിക വികസനത്തിൽ സ്ത്രീകൾക്കും പങ്കാളികളാകാം എന്ന സന്ദേശം കൂടിയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് നടന്ന ഫ്രീഡം വാക്കിൽ സെക്രട്ടറിയേറ്റ് വരെ മുഖ്യമന്ത്രിയും വനിതകൾക്കൊപ്പം നടന്നു. വനിതകൾ നടത്തിയ കളരിപ്പയറ്റടക്കം മുഖ്യമന്ത്രി വീക്ഷിച്ചു.

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് 'റിസർജ് – സേഫ് വിമൺ, സേഫ് കേരള' എന്ന പേരിൽ വനിതാ സംഗമം നടന്നത്. 9:30ന് ആരംഭിച്ച രാത്രിനടത്തം തിരുവനന്തപുരം എംജി റോഡിൽ യൂണിവേഴ്സിറ്റി ജങ്ഷൻ മുതൽ ആയുർവേദ കോളേജ് ജങ്ഷൻ വരെ നടന്നു. മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ എ തുളസി, തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ്, വാർഡ് കൗൺസിലർ ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു.

കേരളീയ സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടെങ്കിലും ഇന്നും സ്ത്രീകൾക്ക് അന്യമായ പൊതു ഇടങ്ങളുണ്ടെന്നും രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാ പൊതു ഇടങ്ങളും സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അധീതമായി സ്ത്രീകളുടെ കൂട്ടായ്മ സമൂഹത്തിൽ ഉയർന്നുവരേണ്ടതുണ്ടെന്ന് മന്ത്രി കെ എ തുളസി പറഞ്ഞു.