ഗവേഷകയെ ജാതിപരമായി അധിക്ഷേപിച്ചിട്ടില്ല, രക്ഷകർത്താവ് എന്ന നിലയിലാണ് പെരുമാറുന്നത്; വിശദീകരണവുമായി നന്ദകുമാർ

By Web TeamFirst Published Nov 8, 2021, 3:58 PM IST
Highlights

ഇപ്പോൾ നടക്കുന്ന സമരം നാനോ സയൻസ് ഡിപ്പാർട്ട്മെന്റിന് എതിരായ ഗൂഢാലോചനയാണെന്നാണ് നന്ദകുമാർ കളരിക്കലിന്റെ വാദം. തീർത്തും അസംബന്ധമായ കാര്യങ്ങളാണ് ഗവേഷക ആരോപിക്കുന്നതെന്നാണ് നന്ദകുമാർ പറയുന്നത്. 

കോട്ടയം: ഗവേഷകയെ ഒരിക്കൽ പോലും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്ന് നന്ദകുമാർ കളരിക്കൽ. ഷീന ഷുക്കൂറിനോട് ഗവേഷകയുടെ ജാതി സംബന്ധിച്ച് സംസാരിച്ചിട്ടില്ലെന്നും ഗവേഷ ഡാറ്റ മോഷ്ടിച്ചുവെന്ന് ആരോപിച്ചിട്ടില്ലെന്നും നന്ദകുമാർ അവകാശപ്പെടുന്നു. ഡാറ്റ എംഫിൽ തീസിസിൽ നിന്ന് എടുത്തതാണെന്ന് മാത്രമാണ് പറഞ്ഞതെന്നാണ് അധ്യാപകൻ്റെ പുതിയ നിലപാട്. 

ഇപ്പോൾ നടക്കുന്ന സമരം നാനോ സയൻസ് ഡിപ്പാർട്ട്മെന്റിന് എതിരായ ഗൂഢാലോചനയാണെന്നാണ് നന്ദകുമാർ കളരിക്കലിന്റെ വാദം. താൻ സിപിഎം അനുഭാവിയാണ്. എന്നാൽ തനിക്ക് വേണഅടി നേതാക്കൾ ഇടപെട്ടതായി അറിയില്ല. യുഡിഎഫ് സിൻഡിക്കേറ്റ് തനിക്കെതിരെ ഗൂഡാലോചന നടത്തി എന്ന് സംശയിക്കുന്നുവെന്നും നന്ദകുമാർ പറയുന്നു. 

വിദ്യാർത്ഥികൾക്കുള്ള അവകാശം പോലെ തന്നെ അധ്യാപകർക്കും അവകാശങ്ങളുണ്ടെന്നും താൻ രക്ഷകർത്താവ് എന്ന നിലയിലാണ് വിദ്യാർത്ഥികളോട് പെരുമാറുന്നതെന്നുമാണ് നന്ദകുമാർ ഇപ്പോൾ അവകാശപ്പെടുന്നത്. സെന്ററിന്റെ അച്ചടക്കം ലംഘിക്കാൻ ആരെയും അനുവദിക്കാറില്ല. ഗവേഷകക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് നന്ദകുമാർ വ്യക്തമാക്കുന്നു. 

Read More: മാറ്റി നിര്‍ത്തല്‍ പോരാ, അധ്യാപകനെ പുറത്താക്കും വരെ സമരമെന്ന് എംജി യൂണിവേഴ്സിറ്റിയിലെ ദളിത് ഗവേഷക

തീർത്തും അസംബന്ധമായ കാര്യങ്ങളാണ് ഗവേഷക ആരോപിക്കുന്നതെന്നാണ് നന്ദകുമാറിൻ്റെ വാദം. താൻ പിന്നാക്ക സമുദായമായ കളരി പണിക്കർ വിഭാഗത്തിൽപ്പെട്ടയാളാണെന്നും അധ്യാപകൻ പറയുന്നു. 

ഗവേഷണകേന്ദ്രത്തിന്റെ ചുമതലയിൽ നിന്ന് മാറ്റിയ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആരോപണ വിധേയനായ നന്ദകുമാർ കളരിക്കൽ. തനിക്കെതിരായ ആരോപണങ്ങൾ തെറ്റെന്ന് ഹൈക്കോടതി മുമ്പ് തന്നെ കണ്ടെത്തിയിട്ടുണ്ടെന്നാണ് നന്ദകുമാറിൻ്റെ അവകാശവാദം. ഹൈക്കോടതി തെറ്റെന്ന് കണ്ടെത്തിയ ആരോപണങ്ങളുടെ പേരിലാണ് ഇപ്പോഴത്തെ സിൻഡിക്കേറ്റ് നടപടി. അതിനാലാണ് നിയമപരമായി നീങ്ങുന്നതെന്ന് നന്ദകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ശനിയാഴ്ചയാണ് നന്ദകുമാറിനെതിരെ സിൻഡിക്കേറ്റ് നടപടി തീരുമാനിച്ചത്. ഗവേഷക ഉന്നയിച്ച ജാതി വിവേചന ആരോപണത്തിലായിരുന്നു നടപടി. 

നന്ദകുമാറിനെതിരെ ദുരുതര ആരോപണങ്ങളാണ് സർവ്വകലാശാലയിൽ സമരം നടത്തുന്ന ദളിത് ഗവേഷക ഉന്നയിച്ചിരുന്നത്. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്‍റെ നേതൃത്വത്തിൽ സർവകലാശാല അധികൃതർ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരിൽ വിവേചനമുണ്ടായെന്നുമായിരുന്നു ദളിത് വിദ്യാർത്ഥിനിയുടെ പരാതി.

Read More: M G University| ആ‌ർ ബിന്ദുവിനെതിരെ ഗവേഷകയുടെ പോസ്റ്റ്, പിന്നീട് പിൻവലിച്ചു

നീതി തേടിയുള്ള പോരാട്ടത്തിൽ ഗവേഷക

കഴിഞ്ഞ പത്ത് വർഷമായി എംജി സർവകലാശാലയുടെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലാണ് ദളിത് വിദ്യാർത്ഥിനി. നാനോ സയൻസസിൽ ഗവേഷണം നടത്താനുള്ള അഡ്മിഷൻ ലഭിച്ചിട്ടും അതിനുള്ള സൗകര്യം സർവകലാശാലാ അധികൃതർ നിഷേധിച്ചുവെന്നും ഹൈക്കോടതി ഉത്തരവുകൾ അടക്കം ഉണ്ടായിട്ടും തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും, തന്‍റെ അക്കാദമിക് കരിയറിലെ പത്ത് വിലപ്പെട്ട വർഷമാണ് നഷ്ടമായതെന്നും ആരോപിച്ചാണ് അവർ സർവകലാശാലയ്ക്ക് മുന്നിൽ നിരാഹാരസമരം തുടങ്ങിയത്. 

2011-12 അക്കാദമിക് വർഷത്തിലാണ് കണ്ണൂരിൽ നിന്നുള്ള ദളിത് വിദ്യാർഥി എംജി സർവകലാശാലയിൽ പ്രവേശനം നേടിയത്. ഇന്‍റർനാഷണൽ ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ നാനോ സയൻസസ് ആന്‍ഡ് ടെക്നോളജിയിൽ അവർ എം ഫിൽ പ്രവേശനം നേടി. അന്ന് മുതൽ താൻ അനുഭവിച്ചത് കടുത്ത ജാതി വിവേചനമെന്ന് അവർ പറയുന്നു. 2 ദളിത് വിദ്യാർത്ഥികളും ഗവേഷകയ്ക്ക് ഒപ്പം എംഫിലിൽ പ്രവേശനം നേടിയിരുന്നു. പക്ഷേ നിന്ദ്യമായ വിവേചനം സഹിക്കാതെ ആ രണ്ട് പേർ കോഴ്സ് ഉപേക്ഷിച്ചു. ഇവർ മാത്രം നിശ്ചയദാർഢ്യത്തോടെ പോരാടി. സമാനതകളില്ലാത്ത പീഡനങ്ങളെ അതിജീവിച്ചു. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും സർവകലാശാല അധികൃതർ ആവുന്നത്ര അവരെ ദ്രോഹിച്ചു. നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്‍റെ നേതൃത്വത്തിലായിരുന്നു ഈ വിവേചനങ്ങളെന്ന് അവർ പറയുന്നു.

പിഎച്ച്ഡി പ്രവേശനം നൽകാതിരിക്കാനും പരമാവധി ശ്രമിച്ചു. പക്ഷേ ഗേറ്റ് യോഗ്യതയുണ്ടായിരുന്നത് കൊണ്ട് അവരുടെ അർഹതയെ തടയാൻ കഴിഞ്ഞില്ല. 2012-ൽ പൂർത്തിയാക്കിയ എം ഫിലിന്‍റെ സർട്ടിഫിക്കറ്റ് പല കാരണങ്ങൾ നിരത്തി താമസിപ്പിച്ചു. ഒടുവിൽ ഗവേഷകയ്ക്ക് സർട്ടിഫിക്കറ്റ് കിട്ടിയത് 2015-ൽ. സ്വന്തമായി അവർ തയ്യാറാക്കിയ ഡാറ്റ മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു അടുത്ത പീഡനം. പിന്നീട് അതേ ഡാറ്റ മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിച്ചതും ഈ ദളിത് വിദ്യാർത്ഥിക്ക് വേദനയോടെ കാണേണ്ടി വന്നു.

പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബിൽ പൂട്ടിയിട്ടും ലാബിൽ നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാരം. അന്നത്തെ പിവിസി ഷീന ഷുക്കൂറിനോട് പരാതിപ്പെട്ടപ്പോഴുള്ള അനുഭവവും മോശമായിരുന്നു. 

2015-ൽ ഗവേഷകയുടെ പരാതി പരിശോധിക്കാൻ രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ അടങ്ങുന്ന സമിതിയെ സർവകാശാല നിയോഗിച്ചിരുന്നു. ഡോ. എൻ. ജയകുമാറും ഇന്ദു കെ എസും അടങ്ങുന്ന സമിതി കണ്ടെത്തിയത് തീർത്തും ഗുരുതരമായ കാര്യങ്ങൾ. ഒരു സർവകാലശാലയിൽ നടക്കാൻ പാടില്ലാത്തത്. ദളിത് ഗവേഷകയ്ക്ക് ഗവേഷണത്തിനുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നതിൽ നന്ദകുമാർ കളരിക്കലിന് വീഴ്ച വന്നെന്നും, അവർ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നുമായിരുന്നു സമിതി കണ്ടെത്തിയത്. 

2018 ഡിസംബറിലും 2019 ഫെബ്രുവരിയിലും മാർച്ചിലുമൊക്കെയായി അവർക്ക് അനുകൂലമായ കോടതി ഉത്തരവുകൾ ഉണ്ടായി. പക്ഷേ അതെല്ലാം സർവകലാശാല ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവഗണിച്ചു. ഒടുവിൽ  ആരോപണ വിധേയനായ അധ്യാപകനെ നേരിട്ട് വിളിച്ച് ഹൈക്കോടതി ശാസിച്ചു. എന്നിട്ടും ഒന്നുമുണ്ടായില്ല. ആ ഗവേഷകയിപ്പോൾ നീതി നേടി സമരപന്തലിലാണ്. പേരിനൊരു ചർച്ച നടന്നു. വീണ്ടും അതേ ഉറപ്പുകൾ. പാലിക്കപ്പെടാതിരിക്കാനുള്ള ഉറപ്പുകൾ. സമരം അവസാനിപ്പിക്കാൻ മാത്രമുള്ള ഉറപ്പുകൾ നൽകിയെന്ന് ഗവേഷക പറയുന്നു. ഈ ഗവേഷകയുടെ കാര്യത്തിൽ പേടിപ്പെടുത്തുന്ന മൗനത്തിലാണ് നമ്മുടെ വിദ്യാർത്ഥി സമൂഹവും പുരോഗമനപ്രസ്ഥാനങ്ങളും. 

click me!