
പാലക്കാട്: മുഖ്യമന്ത്രിയുടെ നവ കേരള സദസിനോടനുബന്ധിച്ചുള്ള പരിപാടിയിൽ അധ്യാപകര്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം. നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിയുടേതാണ് ഉത്തരവ്. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന കലാസദസിലും വിളംബര ജാഥയിലും പഞ്ചായത്തിലെ സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപകരും പങ്കെടുക്കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. അതേസമയം, സംഭവം വിവാദമായതോടെ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് നിര്‍ദേശമെന്നാണ് അധികൃതരുടെ വിശദീകരണം. നവകേരള സദസിൽ മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാൻ വിദ്യാർത്ഥികളെയുൾപ്പെടെ റോഡിലിറക്കിയത് വിവാദമായിരുന്നു.
നവകേരള സദസ് ബഹിഷ്‌കരിക്കണമെന്ന യുഡിഎഫ് ആഹ്വാനം മലപ്പുറം ജില്ലയിലും ഫലം കണ്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. പരിപാടിയില്‍ നിന്ന് എംഎല്‍എമാരെ വിട്ടുനിന്നുള്ളൂ. ജനങ്ങള്‍ ഹൃദയപൂര്‍വ്വം പങ്കാളികളായിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന മന്ത്രിസഭയാകെ മഞ്ചേശ്വരത്ത് നിന്ന് സഞ്ചാരമാരംഭിച്ച് പതിനൊന്നു ദിവസം പിന്നിട്ടു. ഇതിനിടയില്‍ രണ്ടു മന്ത്രിസഭാ യോഗങ്ങള്‍ ചേര്‍ന്നു. നാല്‍പ്പത്തി നാല് മണ്ഡലങ്ങളിലാണ് ഇതുവരെ നവകേരള സദസ്സ് ചേര്‍ന്നത്. ഓരോ കേന്ദ്രത്തിലും ഒഴുകിയെത്തുന്ന ജനങ്ങളുടെ ബാഹുല്യത്തെ കുറിച്ച് ആരും പറയാതെ തന്നെ ഇന്ന് എല്ലാവര്‍ക്കും അറിയാം. മലപ്പുറം ജില്ലയിലും യുഡിഎഫ് ബഹിഷ്‌കരണ ആഹ്വാനം ഫലം കണ്ടില്ല. എംഎല്‍എമാരെ വിട്ടുനിന്നുള്ളു. ജനങ്ങള്‍ ഹൃദയപൂര്‍വ്വം പങ്കാളികളായി. പ്രഭാത യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ചിലര്‍ ഉയര്‍ത്തിയ വിമര്‍ശനം പ്രമാണിമാരെ മാത്രം വിളിക്കുന്നു എന്നായിരുന്നു.'' യാത്ര ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം കാസര്‍കോട്ട് ചേര്‍ന്ന പ്രഭാത യോഗത്തിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ആ ആക്ഷേപം അപ്രസക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെയാകെ ശബ്ദമാണ് പ്രഭാത യോഗങ്ങളില്‍ ഉയരുന്നത്. ആ ശബ്ദം ജനാധിപത്യത്തിന്റെ കരുത്താണ്. അത് കേള്‍ക്കുകയും അതില്‍ നിന്നുള്‍ക്കൊള്ളുകയും മറുപടി നല്‍കുകയും തുടര്‍ നടപടികള്‍ ഉറപ്പാക്കുകയും ചെയ്യുന്ന പ്രക്രിയ കൂടിയാണ് നവകേരള സദസെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam