
പാലക്കാട്: പാലക്കാട്ടെ തോൽവിയിൽ സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ. കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിരയായി മാറിയെന്നാണ് വിമർശനം. വീഴ്ച്ചയുടെ ഉത്തരവാദിത്തതിൽ നിന്ന് നേതാക്കൾക്ക് ഒഴിഞ്ഞ് മാറാനാകില്ല. ഇത്തിൽ കണ്ണികളെ പറിച്ചെറിയണമെന്നും നേതൃതലത്തിൽ ശുദ്ധി കലശം നടത്തണമെന്നും ചന്ദ്രശേഖരൻ ഫേസ്ബുക്കിൽ കുറിച്ചു. പാർട്ടിയുടെ നിയന്ത്രണം ആർഎസ്എസ് ഏറ്റെടുക്കണമെന്നും ചന്ദ്രശേഖരൻ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.
എ പ്ലസ് മണ്ഡലത്തിലെ കനത്ത പരാജയത്തിന് പിന്നാലെ പാലക്കാട് ബിജെപിയിൽ നേതൃത്വത്തെ ലക്ഷ്യമിട്ട് പലയിടങ്ങളില്‍ നിന്നായി വിമർശനം കടുക്കുകയാണ്. മികച്ച സാധ്യതയുള്ള ശോഭ സുരേന്ദ്രന് പകരം സി കൃഷ്ണകുമാറിനെ കൊണ്ടുവന്നത് ശരിയായില്ലെന്നാണ് പ്രധാന വിമർശനം. 2016 ൽ ശോഭ സുരേന്ദ്രൻ നേടിയ നാൽപ്പതിനായിരം വോട്ട് ഇക്കുറി മുപ്പത്തി ഏഴായിരത്തിലേക്ക് ചുരുങ്ങി. താഴെതട്ടിലെ പ്രവർത്തകരെ വിശ്വാസത്തിൽ എടുക്കാതെ നടത്തിയ പ്രവർത്തനങ്ങളാണ് വൻ തോൽവിക്ക് കാരണമെന്ന് ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രൻ തരൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബിജെപി അധ്യക്ഷൻ പാലക്കാട് തമ്പടിച്ചത് കൊണ്ട് മാത്രം വിജയിക്കനാകില്ല. ബിജെപിയുടെ അടിസ്ഥാന വോട്ടിൽപോലും ചോർച്ച വന്നു. ജില്ലാ പ്രസിഡന്‍റ് പോലും പ്രവർത്തനത്തിൽ സജീവമായിരുന്നില്ലെന്നും നേതാക്കൾ വിമർശിക്കുന്നു. സന്ദീപ് വാര്യറുടെ പോക്കിനെ അവഗണിച്ചത് ഉചിതമായില്ലെന്നും വിലയിരുത്തലുണ്ട്. സന്ദീപിനെ പിന്തുണയക്കുന്ന കൗൺസിലർമാർ പാർട്ടി വിടാൻ ഒരുങ്ങിയപ്പോൾ ആർഎസ്എസ് ഇടപെട്ട് താൽക്കാലികമായി ഒപ്പം നിർത്തിയിട്ടുണ്ട്. താമസിയാതെ സന്ദ്രീപ് വാര്യർ ഇവരെ പുറത്ത് ചാടിക്കുമെന്നാണ് ജില്ലയിലെ ഒരു വിഭാഗം പറയുന്നത്. ഇത് പാലക്കാട് മുനിലിപ്പാലിറ്റി ഭരണം പോലും നഷ്ടമാകുന്ന ,സാഹചര്യമുണ്ടാകും തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അടിമുടി പരാജയപ്പെട്ട ജില്ലാ നേതൃത്വത്തിലും സസ്ഥാന നേതൃത്വത്തിലും മാറ്റം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam