
തിരുവനന്തപുരം: കപ്പല്‍ മാര്‍ഗം കൊച്ചി തുറമുഖം വഴി കേരളത്തിലേക്ക് എത്തിക്കുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ കൊച്ചി തുറമുഖം വഴിയും കൊണ്ടുവരുന്നുണ്ട്. മാലിദ്വീപില്‍ നിന്ന് രണ്ടും യുഎഇയില്‍ നിന്നും ഒരു കപ്പലുമാണ് എത്തുന്നതെന്നാണ് അറിയുന്നത്. ഇവര്‍ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും തുറമുഖത്ത് നടത്തും. കൊച്ചി തുറമുഖ ട്രസ്റ്റുമായി ബന്ധപ്പെട്ടാണ് ക്രമീകരണം നടത്തുക. നാവിക സേന അധികൃതരുമായി ചീഫ് സെക്രട്ടറി സംസാരിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കപ്പല്‍ മാര്‍ഗം എത്തുന്നവരില്‍ മറ്റ് സംസ്ഥാനക്കാരുണ്ടെങ്കില്‍ അവരെ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തിൽ വിദേശത്ത് നിന്നും വരുന്നവരെയെല്ലാം ഏഴ് ദിവസമെങ്കിലും സർക്കാരിന് കീഴിലുള്ള നിരീക്ഷണകേന്ദ്രങ്ങളിൽ പാർപ്പിക്കേണ്ടി വരും. അതിനു ശേഷം നടത്തുന്ന കൊവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായാൽ മാത്രമേ ഇവരെ വീട്ടിലേക്ക് വിടാനാവൂ. വീടുകളിലേക്ക് പോകുന്നവർ ഒരാഴ്ച കൂടി വീട്ടിൽ നിരീക്ഷണത്തിൽ തുടരണം.പ്രവാസികൾ മടങ്ങി വരുമ്പോൾ വലിയ തോതിൽ കൊവിഡ് ടെസ്റ്റ് നടത്തണം. ഇതിനായി കേരളം രണ്ട് ലക്ഷം കിറ്റുകൾക്ക് ഓർഡർ കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam