
കൊച്ചി: നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു സിഐഎസ്എഫ് ഇൻസ്പെക്ടറെ കൂടി ചോദ്യം ചെയ്യാൻ പൊലീസ്. ഈ ഉദ്യോഗസ്ഥനോട് നാളെ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിന് മുമ്പ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ മദ്യപിച്ചത് ഇയാളുടെ വീട്ടിൽവെച്ചാണ്. കൊലപാതക കേസിൽ പ്രതികളായ ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നീക്കങ്ങളാരംഭിച്ചിരിക്കുകയാണ് സിഐഎസ്എഫ്.
കൂടുതൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി സംഭവത്തിൽ പങ്കുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. അതിന്റെ ഭാഗമായിട്ടാണ് ഒരു ഉദ്യോഗസ്ഥനെക്കൂടി ചോദ്യം ചെയ്യാൻ നെടുമ്പാശ്ശേരി പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിപ്പട്ടികയിൽ കൂടുതൽ ഉദ്യോഗസ്ഥർ ഉൾപ്പെടാനുള്ള സാധ്യതയും ഉദ്യോഗസ്ഥർ പങ്കുവെയ്ക്കുന്നുണ്ട്. സേനയിലെ ഒരു ഉദ്യോഗസ്ഥന്റെ വീട്ടിൽ പാർട്ടി നടന്നിരുന്നു. അതിൽ നിരവധി ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
കൊലപാതകത്തിന് ശേഷം കേസിലെ രണ്ടാം പ്രതിയായ മോഹൻകുമാർ കൊലപാതകം നടത്തിയതിന് ശേഷം മുങ്ങിയിരുന്നു. തുടർന്ന് പതിവുപോലെ ഡ്യൂട്ടിക്ക് എത്തിയിരുന്നു. അതിന് ഇയാളെ സഹായിച്ചത് മറ്റൊരു സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ്. ഈ ഇൻസ്പെക്ടറെയാണ് നാളെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നോട്ടീസ് നൽകി വിളിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ഇത്രയും വലിയ ക്രൂരകൃത്യം ചെയ്ത ഉദ്യോഗസ്ഥരെ സേനയിൽ നിന്ന് പിരിച്ച വിടാനാണ് സിഐഎസ്എഫ് നീക്കം ആരംഭിച്ചിരിക്കുന്നത്. പൊലീസിന്റെ എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും സിഐഎസ്എഫ് ഡിജിക്ക് കൈമാറി. ഡിജിയുടെ തീരുമാനം ഈ ആഴ്ച ഉണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam