നെടുങ്കണ്ടം കസ്റ്റഡിക്കൊലക്കേസ്; എസ്ഐ സാബുവിനെ പുളിയൻമലയിലെത്തിച്ച് തെളിവെടുത്തു

By Web TeamFirst Published Feb 21, 2020, 9:48 PM IST
Highlights

തൂക്കുപാലം സാമ്പത്തികതട്ടിപ്പ് കേസിലെ പ്രതിയായ രാജ്കുമാറിനെ കട്ടപ്പനക്കടുത്തെ പുളിയൻമലയിൽ വച്ചാണ് നാട്ടുകാർ പൊലീസിന് കൈമാറിയത്. ഇവിടെയാണ് സിബിഐ സംഘം സാബുവുമായി തെളിവെടുപ്പിന് ആദ്യമെത്തിയത്. 

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിക്കൊലക്കേസിലെ ഒന്നാം പ്രതി എസ്ഐ സാബുവിനെ സിബിഐ നെടുങ്കണ്ടത്തെത്തിച്ച് തെളിവെടുത്തു. രാജ് കുമാർ മരിച്ച പീരുമേട് സബ് ജയിലിലും, വാഗമണ്ണിലെ രാജ് കുമാറിനറെ വീട്ടിലും പ്രതിയുമായി സിബിഐ സംഘം തെളിവെടുപ്പിനെത്തും. തൂക്കുപാലം സാമ്പത്തികതട്ടിപ്പ് കേസിലെ പ്രതിയായ രാജ്കുമാറിനെ കട്ടപ്പനക്കടുത്തെ പുളിയൻമലയിൽ വച്ചാണ് നാട്ടുകാർ പൊലീസിന് കൈമാറിയത്. ഇവിടെയാണ് സിബിഐ സംഘം സാബുവുമായി തെളിവെടുപ്പിന് ആദ്യമെത്തിയത്. 

തെളിവെടുപ്പിനായി നാട്ടുകാരെയും സിബിഐ സംഘം വിളിച്ചുവരുത്തിയിരുന്നു, രാജ് കുമാറിനെ ഓടിച്ചിട്ടു പിടിച്ചെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പൊലീസിനെ വിളിച്ചുവരുത്തി ചിട്ടിതട്ടിപ്പ് നടത്തിയ രാജ്കുമാർ, ശാലിനി, മഞ്ജു എന്നിവരെ കൈമാറുകയായിരുന്നുവെന്ന് നാട്ടുകാർ മൊഴിനൽകി. സിബിഐ പിന്നീട് രാജ്കുമാറിന് മർദ്ദനമേറ്റ നെടുങ്കണ്ടം സ്റ്റേഷനിലെത്തി. രാജ്കുമാർ കൊലക്കേസിലെ പ്രധാന സാക്ഷികളായ ശാലിനിയേയും മഞ്ജുവിനെയും സ്റ്റേഷനിലേക്ക് മൊഴിയെടുക്കാനായി വിളിച്ചിരുന്നു. 

മർദ്ദനമേറ്റ് അവശനായ രാജ്കുമാറിനെ തിരുമിക്കാനായി പൊലീസ് വിളിച്ച വൈദ്യൻ നിധിനും സ്റ്റേഷനിലെത്തി സിബിഐക്ക് മൊഴി നൽകി. നെടുങ്കണ്ടം സ്റ്റേഷനിലെ തെളിവെടുപ്പ് മൂന്ന് മണിക്കൂറിലധികമാണ് നീണ്ടത്. എന്നാൽ പ്രതികരണത്തിന് സിബിഐ സംഘം തയ്യാറായില്ല. നാളെ സിബിഐ സംഘം രാജ് കുമാർ മരിച്ച പീരുമേട് സബ് ജയിലിലും, വാഗമണ്ണിലെ രാജ് കുമാറിന്റെ വീട്ടിലും പ്രതിയുമായെത്തുമെന്നാണ് സൂചന. കഴിഞ്ഞ ജൂണ് 21നാണ് പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ രാജ് കുമാർ പീരുമേട് ജയിലിൽ വച്ച് മരിച്ചത്.

click me!