
പാലക്കാട് : നവകേരള സദസിൽ നൽകിയ പരാതിക്ക് പരിഹാരം തേടി പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ ഒരു വയോധികന്റെ നിരാഹാര സമരം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തിരുനെല്ലായ് കനാൽ പുറംപോക്കിൽ താമസിക്കുന്ന ചിദംബരനാണ് രണ്ടു ദിവസമായി സമരം ചെയ്യുന്നത്.
ലോട്ടറി വിറ്റായിരുന്നു ചിദംബരൻ ജീവിച്ചിരുന്നത്. 2013 ലുണ്ടായ ഒരു അപകടത്തിൽ ഇടുപ്പ് എല്ലിനും മൂത്രസഞ്ചിക്കും പരിക്കു പറ്റി. അടിവയറ്റിൽ ട്യൂബിറക്കിയാണ് കഴിഞ്ഞ പത്ത് വർഷമായി ജീവിക്കുന്നത്. അമ്മയായിരുന്നു കൂട്ട്. ചൂലുണ്ടാക്കി വിറ്റ് അമ്മ രോഗിയായ ചിദംബരനെ നോക്കി. ഒരു വർഷം മുമ്പ് അമ്മ മരിച്ചതോടെ ചിദംബരന്റെ ജീവിതം വഴിമുട്ടി. പിന്നെ ഏക ആശ്വാസം സാമൂഹിക സുരക്ഷാ പെൻഷനായിരുന്നു.
അതും മുടങ്ങിയതോടെയാണ് സഹായം തേടി നവകേരള സദസിൽ പരാതി നൽകിയത്.പക്ഷെ ഇതുവരെ ഒരു പ്രതികരണവും ഉണ്ടായില്ല. ആ പരാതിയുമായാണ് കലക്ട്രേറ്റിന് മുന്നിലെത്തിയത്. ജീവിക്കാൻ ആരുടെ മുന്നിലും യാചിക്കാതെ സ്വന്തമായി ലോട്ടറി വിൽക്കാനുള്ള സഹായമെങ്കിലും ചെയ്യണമെന്നാണ് ചിദംബരൻ പറയുന്നത്.
നവകേരള സദസ് ഇന്ന് സമാപിക്കും
സംസ്ഥാനത്തെ 140 മണ്ഡലങ്ങളും പൂർത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നെത്തുക. വൈകിട്ട് 3 നും അഞ്ചിനുമാണ് പൊതുയോഗങ്ങൾ. നവകേരള സദസിന് നേരത്തെ തന്നെ സമാപനമായെങ്കിലും കാനം രാജേന്ദ്രന്‍റെ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ച എറണാകുള ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്നലെയും ഇന്നുമായി തുടരുന്നത്. പാലാരിവട്ടത്ത് കരിങ്കൊടികാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രാത്രി മുഴുവൻ നീണ്ട സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് നവകേരളയാത്ര അവസാനമണ്ഡലങ്ങളിലേക്ക് എത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam