
കൊല്ലം: പതിമൂന്ന്കാരൻ സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അനാസ്ഥ പരിശോധിക്കണമെന്ന് കുട്ടിയുടെ ബന്ധുക്കൾ. കർശന നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു. കൊല്ലം തേവലക്കര സ്കൂളിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. അതേസമയം, കെഎസ്ഇബിയും സ്വകാര്യ മാനേജ്മെന്റും ചേർന്ന് നടത്തിയ കൊലയാണിതെന്ന് കെ മുരളീധരൻ പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുക്കണമെന്ന് പ്രതിഷേധത്തിനിടെ സ്കൂളിലെത്തിയ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. സ്കൂളിന് മുന്നിൽ യൂത്ത് കോൺഗ്രസും ആർഎസ്പിയും ബിജെപിയും പ്രതിഷേധം നടത്തിവരികയാണ്. പ്രധാനാധ്യാപികയുടെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. സ്കൂൾ അധികൃതർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ആവശ്യം.