കോട്ടയത്ത് പീഡനത്തെത്തുടർന്ന് ഗർഭിണിയായ 14 വയസ്സുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു

By Web TeamFirst Published Aug 3, 2021, 12:27 PM IST
Highlights

വയറുവേദനയെത്തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. കാറില്‍ കയറ്റിക്കൊണ്ട് പോയി മയക്ക് മരുന്ന് നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി.

കോട്ടയം: കോട്ടയത്ത് പീഡനത്തിനിരയായ പതിനാല് വയസുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന കാര്യമറിഞ്ഞത്. കഴിഞ്ഞ ഏപ്രിലിൽ അജ്ഞാതനായ മധ്യവയസ്കൻ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. സംഭവത്തില്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.

പാമ്പാടി സ്വദേശിയായ പെൺകുട്ടിയുടെ നാലര മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് മരിച്ചത്. ഞായാറാഴ്ച വയറുവേദനയേയും രക്തസ്രാവത്തേയും തുടർന്ന് 14 കാരിയെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഗർഭസ്ഥശിശുവിനെ രക്ഷിക്കാനായില്ല. പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്. കരകൗശല വസ്തുക്കൾ വിൽക്കാനായി പാമ്പാടിയിൽ നിന്ന് മണർകാട് ടൗണിൽ എത്തിയപ്പോൾ അജ്ഞാതനായ മധ്യവയസ്കൻ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പറയുന്നത്.  

ചുവന്ന കാറിലെത്തിയയാൾ കരകൗശല വസ്തുക്കൾ വാങ്ങാമെന്ന് വാഗ്ദാനം നൽകി കാറിൽ കയറ്റി. വഴിയിൽ വച്ച് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി മയക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി. രണ്ട് മണിക്കൂർ കഴിഞ്ഞാണ് ഉണർന്നത്. ഉറങ്ങിപ്പോയ സമയത്ത് പീഡനം നടന്നിരിക്കാം എന്നാണ് പെൺകുട്ടി പറയുന്നത്. മണർകാട് പൊലീസ് പോക്സോ ചുമത്തി കേസെടുത്തു. പീഡിപ്പിച്ച ആളെ കുറിച്ച് മറ്റു വിവരങ്ങളൊന്നും പെൺകുട്ടിക്ക് അറിയില്ല. ഇതാണ് പൊലീസിനെ കുഴക്കുന്നത്. പാമ്പാടി മണർകാട് സിഐമാർ അടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സജിമോനാണ് മേൽനോട്ട ചുമതല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!