
തിരുവനന്തപുരം: വിൻ്റർ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ 22 ശതമാനം കൂടും. ഇന്ന് മുതൽ 2026 മാർച്ച് 28 വരെയുള്ള കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്. ഇതോടെ പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു. നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും. കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും.
വിദേശ നഗരങ്ങളായ ദമ്മാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂർ, മാലെ എന്നിവിടങ്ങളിലേക്കും സർവീസുകൾ വർധിക്കും. 300 പ്രതിവാര രാജ്യാന്തര സർവീസുകൾ എന്നത് 326 ആയി മാറുമെന്ന് അധികൃതർ അറിയിച്ചു. ആഭ്യന്തര സർവീസുകൾ മുന്നൂറിൽ നിന്ന് 406 ആയി ഉയരുമെന്നും വിമാനത്താവളം അധികൃതർ വ്യക്തമാക്കി. നേരത്തെ വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിച്ചിരുന്നു. ഇതോടെ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഓഗസ്റ്റിൽ റെക്കോർഡ് വർധനവായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലുണ്ടായത്.
ഓഗസ്റ്റ് മാസത്തിൽ 2.25 ലക്ഷം രാജ്യാന്തര യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്. 14 വിദേശ നഗരങ്ങളിലേക്ക് 1404 സർവീസുകളാണ് ഓഗസ്റ്റിൽ നടത്തിയത്. അബുദാബി, ഷാർജ, ദുബായ് എന്നിവിടങ്ങളാണ് യാത്രക്കാരുടെ എണ്ണത്തിൽ മുൻനിരയിൽ. സർവീസ് വർധിപ്പിച്ചത് വിജയകരമായത്തോടെയാണ് ശൈത്യകാല ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ തുടങ്ങുന്നത്.