
ആലപ്പുഴ: ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയെന്ന് സൂചന. വണ്ടേപുറം പാട ശേഖരത്തിന് സമീപം മൃതദേഹം കണ്ടെത്തിയതായിട്ടാണ് സൂചന. കസ്റ്റഡിയിലുള്ള യുവാവിനെ സംഭവ സ്ഥലത്തെത്തിച്ച് പരിശോധിച്ചു. ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയാണ് കുഞ്ഞിനെ ജന്മം നല്‍കിയത്. കുഞ്ഞിന്‍റെ മരണം കൊലപാതകമാണോ എന്നതില്‍ സ്ഥിരീകരണമായില്ല. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുഞ്ഞിന്റെ മൃതദേഹം യുവതിയുടെ ആൺസുഹൃത്തിനെ ഏൽപ്പിച്ചതായും അയാളും സുഹൃത്തും കൂടി തകഴിയിൽ കൊണ്ടുവന്ന് മറവുചെയ്തെന്നുമാണ് സംശയമുന്നയിച്ചിരിക്കുന്നത്. ഈ മാസം 6-ആം തിയതിയാണ് യുവതിയുടെ പ്രസവം നടന്നത്. 7 നാണ് കുട്ടിയെ കുഴിച്ച് മൂടുന്നത്. വീട്ടുകാരിൽ നിന്ന് യുവതി വിവരം മറച്ചു വെച്ചു. പിന്നീടാണ് ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികൾ നൽകി. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി മൊഴിയെടുത്തപ്പൊഴും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു.
പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. അതേസമയം കുഞ്ഞിനെ ഇവർ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നതേയുള്ളൂ. കുഞ്ഞിന്റെ മൃതദേഹം യുവതി ആൺസുഹൃത്തായ തകഴി സ്വദേശിക്ക് കൈമാറിയെന്നും ഇയാൾ മറ്റൊരു സുഹൃത്തിനൊപ്പം പോയി തകഴി കുന്നുമ്മലിൽ മൃതദേഹം മറവ് ചെയ്തും എന്നുമാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. കുഴിച്ചു മൂടിയ സ്ഥലം വ്യക്തമായതായി പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam