
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ആസ്ഥാനത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. നാലു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഞായറാഴ്‌ച വൈകുന്നേരം ഏഴ് മണിയോടെ ലഭിച്ചത്. യുദ്ധത്തിനെതിരെ സമാധാനത്തെ പ്രതിനിധീകരിച്ച് കുഞ്ഞിന് 'സ്വാതിക്' എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി അറിയിച്ചു.
കുഞ്ഞിനെ തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി 2.250 കിലോയാണ് തൂക്കം. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനെ തുടർന്ന് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരത്ത് ഈ വർഷം ലഭിക്കുന്ന എട്ടാമത്തെ കുഞ്ഞാണ് സ്വാതിക്.
ആലപ്പുഴയിൽ ലഭിച്ച മൂന്ന് കുട്ടികളും ഉൾപ്പെടെ 11 കുഞ്ഞുങ്ങളാണ് ശിശുക്ഷേമ സമിതിയ്‌ക്ക് ഈ വർഷം പരിചരണയ്‌ക്കായി ലഭിച്ചത്. ഏറ്റവും കൂടുതൽ കുട്ടികളെ ലഭിച്ചത് തിരുവനന്തപുരത്താണ്. ഞായറാഴ്ച വൈകുന്നേരം ലഭിച്ച കുട്ടിയുടെ ദത്തെടുക്കൽ നടപടി ആരംഭിക്കേണ്ടതിനാൽ കുഞ്ഞിന്റെ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ രണ്ട് മാസത്തിനകം സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam