
തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത നിർമ്മാണത്തിലെ വീഴ്ചയിൽ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കരാറിൽ അഴിമതിയുണ്ടോയെന്ന് പരിശോധിക്കേണ്ടത് കേന്ദ്രമാണ്. കെ സി വേണുഗോപാല്‍ ദേശീയ പാത 66ന്‍റെ കാലനാണെന്നും റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സുപ്രീംകോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത വികസനത്തിന്‍റെ കാലനാകാനുള്ള ചിലരുടെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന പാർലമെന്‍റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയോട് എല്ലാത്തരത്തിലുമുള്ള ആദരവും ബഹുമാനവുമുണ്ട്. അതിന്‍റെ ചെയർമാൻ എന്ന പദവിക്ക് അതിന്‍റേതായ മൂല്യവുമുണ്ട്. പക്ഷേ, ആ സ്ഥാനത്തിരിക്കുന്ന ഒരാൾ ആ സ്ഥാനം ഉപയോഗിച്ച് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംസാരിച്ചാൽ അത് കേട്ടുനിൽക്കാനാകില്ല.
കാലങ്ങളായി മുടങ്ങിക്കിടന്ന മലയാളിയുടെ സ്വപ്നപദ്ധതിയായ ദേശീയപാതയുടെ(NH-66) വികസനം സാധ്യമാക്കിയത് എൽഡിഎഫ് സർക്കാരാണ്. സംസ്ഥാന ഭരണത്തിലുള്ളപ്പോൾ കെടുകാര്യസ്ഥയുടെ പര്യായമായി ദേശീയപാതയുടെ വികസനം ഇല്ലാതാക്കിയ കോൺഗ്രസിന് ഇപ്പോൾ മുറുമുറുപ്പുണ്ടാകുന്നതിന്‍റെ കാരണം എല്ലാവരും മനസിലാക്കുന്നുണ്ട്.
പാതയുടെ നിർമാണത്തിലെ പിഴവുകളും അപാകതകളും പരിശോധിച്ചും പരിഹരിച്ചും മുന്നോട്ടു പോകാനുള്ള ഉത്തരവാദിത്തം നിർമാണ ചുമതലയുള്ള ദേശീയ പാത അതോറിറ്റിക്കുണ്ടെന്നും റിയാസ് പറഞ്ഞു. ഇന്നലെ കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിമായുള്ള ചർച്ചയിൽ ഈ വിഷയം ഒരു അജണ്ടയുമായിരുന്നു. തെറ്റായ പ്രവണതകൾ ഉണ്ടെങ്കിൽ കർക്കശ നിലപാട് സ്വീകരിക്കണം. പാർലമെന്‍റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കും ഈ വിഷയത്തിൽ നിലപാട് സ്വീകരിക്കുവാനുള്ള അവകാശമുണ്ട്.
അതുപോലെ തന്നെ വികസനം മുടക്കാൻ രാഷ്ട്രീയദുഷ്ടലാക്കോടു കൂടിയുള്ള ഇടപെടൽ കമ്മിറ്റി ചെയർമാൻ നടത്തുന്നത് തുറന്നു കാണിക്കവാനുള്ള അവകാശം ഏതൊരു പൗരനുമുണ്ട്.ദേശീയപാത വികസനത്തിന്‍റെ കാലനായി അവതരിക്കാനാണ് കെ സി വേണുഗോപാൽ ശ്രമിക്കുന്നതെങ്കിൽ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam