
പാലക്കാട്: കാലടി സർവകലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമന വിവാദവുമായി ബന്ധപ്പെട്ട പരാതിയിൽ നിന്ന് വിഷയ വിദഗ്ദരിൽ ഒരാൾ പിന്മാറി. കത്ത് നൽകിയെന്ന് സൂചന. എംബി രാജേഷ് ആരോപിച്ച ഇടനിലക്കാരൻ എകെജിസിടിഎ മലപ്പുറം ജില്ലാ ഭാരവാഹിയാണെന്നാണ് വിവരം. ഇദ്ദേഹം തന്നെയാണ് വിഷയ വിദഗ്ദ്ധരിൽ ഒരാളായ ഡോ ടി പവിത്രന് മേൽ സമ്മർദ്ദം ചെലുത്തി പരാതി പിൻവലിപ്പിച്ചതെന്നാണ് വിവരം. താൻ പരാതി പിൻവലിക്കുന്നതായി സൂചിപ്പിച്ച് മലയാളം സർവകലാശാലയിലെ ഒരു ചെയറിന്റെ അധ്യക്ഷൻ കൂടിയായ ഡോ ടി പവിത്രൻ കാലടി സർവകലാശാല വിസിക്ക് കത്ത് നൽകിയതായും വിവരമുണ്ട്.
കത്തിന്റെ പകർപ്പൊന്നും പുറത്തുവന്നിട്ടില്ല. കത്ത് നൽകിയെന്നാണ് വിസി വ്യക്തമാക്കിയത്. സംഭവത്തിൽ പ്രതികരിക്കാൻ ഡോ ടി പവിത്രൻ തയ്യാറായിട്ടില്ല. സിപിഎമ്മുമായി അടുപ്പത്തിലുള്ള അധ്യാപകനാണ് ഇദ്ദേഹം. വിരമിച്ച ശേഷമാണ് ഇദ്ദേഹത്തിന് മലയാളം സർവകലാശാലയിൽ നിയമനം ലഭിച്ചത്. സിപിഎമ്മിന്റെ സമ്മർദ്ദത്തിന് ഇദ്ദേഹം വഴങ്ങിയെന്നാണ് വിവരം.
മൂന്ന് പേരാണ് പരാതിയുമായി രംഗത്ത് വന്നത്. മൂന്നിൽ നിന്ന് ഒരാൾ പിന്മാറുന്നത് നിനിത കണിച്ചേരിക്ക് കൂടുതൽ അനുകൂലമാകും. എംബി രാജേഷ് ആരോപിച്ച ഇടനിലക്കാരൻ എകെജിസിടിഎ മലപ്പുറം ജില്ലാ ഭാരവാഹിയായ അധ്യാപകനാണെന്നും ഇദ്ദേഹമാണ് കത്ത് നിനിത കണിച്ചേരിക്കും രാജേഷിനും വിഷയ വിദഗ്ദ്ധരുടെ കത്ത് കൈമാറിയതെന്നും വ്യക്തമായിട്ടുണ്ട്.
രാജേഷ് ഇദ്ദേഹത്തെ വിഷയ വിദഗ്ദ്ധരുടെ ഇടനിലക്കാരൻ എന്നാണ് ആരോപിച്ചത്. എന്നാൽ നിനിതയെ സഹായിക്കാൻ വേണ്ടി കൂടിയാവും ഈ അധ്യാപകൻ ഇടപെട്ടതെന്ന് സംശയം ബലപ്പെട്ടു. ഇടത് സർക്കാരിന്റെ കാലത്ത് ബോർഡ് ഓഫ് സ്റ്റഡീസിലും മറ്റും അംഗത്വം നേടിയ ആളാണ് ഇടനിലക്കാരനായ അധ്യാപകൻ. സർവകലാശാല സമിതിയിലും അംഗത്വമുണ്ട്. പവിത്രന് മേൽ സമ്മർദ്ദം ചെലുത്തി പരാതി പിൻവലിപ്പിച്ചതിന് പിന്നിലും ഇദ്ദേഹമാണെന്നാണ് കരുതുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam