
കോട്ടയം: പാലാ സെൻ തോമസ് കോളജിൽ സഹപാഠിയുടെ കുത്തേറ്റ് മരിച്ച നിതിനയ്ക്ക് (nithina) നാട് കണ്ണീരോടെ വിട നൽകി. നിതിന താമസിച്ചിരുന്ന വാടക വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം സംസ്കാരത്തിനായി ബന്ധു വീട്ടിൽ എത്തിച്ചു. നിതിനയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള കുത്തിൽ രക്ത ധമനികൾ മുറിഞ്ഞ് രക്തം വാർന്നതാണ് മരണ കാരണമെന്നാണ് പോസ്റ്റ് റിപ്പോർട്ട് (postmortem report) വ്യക്തമാക്കുന്നത്. അതേസമയം, പ്രതി അഭിഷേകിനെ അൽപസമയത്തിനകം ക്യാംപസിൽ എത്തിച്ച് തെളിവെടുക്കും.
പ്രണയ നൈരാശ്യത്തെ തുടർന്നാണ് കൊല നടത്തിയതെന്ന് പ്രതി അഭിഷേക് നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നത്. നിതിനാ മോളെ കൊലപ്പെടുത്താൻ പുതിയ ബ്ലേഡ് വാങ്ങിയെന്നും മൊഴിയിൽ പറയുന്നു. ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Read More: നിതിന കുത്തേറ്റ് വീണത് അമ്മയോട് ഫോണിൽ സംസാരിക്കവേ, 'പ്രണയപ്പക'യിൽ പൊലിഞ്ഞ ജീവൻ
ഒക്ടോബർ ഒന്നിന് രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്‍റ് തോമസ് കോളജിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളിൽ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികിൽ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Read More: തോക്കും കത്തിയുമായി കൊലപ്പെടുത്താൻ ഉറച്ച ക്രിമിനലുകൾ; 'മാനസ' മായും മുമ്പേ നിതിനയും
എന്നാൽ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. കത്തി കൊണ്ടുവന്നത് തന്‍റെ കൈ ഞരമ്പ് മുറിച്ച് നിതിനയെ പേടിപ്പിക്കാനാണ്. എന്നാൽ വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കൊലപാതകം നടന്നുവെന്നാണ് മൊഴി. രണ്ട് വര്‍ഷമായി നിതിനയുമായി പ്രണയത്തിലായിരുന്നുവെന്നാണ് അഭിഷേകിന്റെ അവകാശവാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam