നിതിന കുത്തേറ്റ് വീണത് അമ്മയോട് ഫോണിൽ സംസാരിക്കവേ, 'പ്രണയപ്പക'യിൽ പൊലിഞ്ഞ ജീവൻ
മകളുടെ ചേതനയറ്റ ശരീരം കണ്ട് തളര്‍ന്നു പോയ അമ്മയ്ക്ക് തന്നെ ആശ്വസിപ്പിക്കാനെത്തിയവരോട് കരഞ്ഞു പറയാനുണ്ടായിരുന്നത് അവൾ തിരികെ വരുമെന്നായിരുന്നു.
പാലാ: അമ്മയെ ഫോണിൽ വിളിച്ച് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് നിതിന (nithina) പാലായിൽ കോളേജിൽ സഹപാഠിയുടെ കത്തിക്കിരയായത്. രണ്ടു ദിവസം മുമ്പ് അഭിഷേക് (abhishek) പിടിച്ചു വാങ്ങിയ ഫോണ്‍ തിരികെ വാങ്ങാനാണ് ഇരുവരും തമ്മിൽ പരീക്ഷയ്ക്ക് ശേഷം കോളജിൽ കണ്ടത്. തമ്മിൽ വാക്കേറ്റമുണ്ടാകുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരനെത്തുമ്പോഴേക്കും നിതിന കുത്തേറ്റ് (stab) വീണിരുന്നു.
അകലുന്നുവെന്ന് തോന്നിയപ്പോള്‍ അഭിഷേകിന് തുടങ്ങിയ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. മകളുടെ ചേതനയറ്റ ശരീരം കണ്ട് തളര്‍ന്നു പോയ അമ്മ, മകൾ തിരികെ വരുമെന്നായിരുന്നു തന്നെ ആശ്വസിപ്പിക്കാനെത്തിയവരോട് കരഞ്ഞു പറയുന്നത്. നിതിനയും അഭിഷേകും തമ്മിൽ രണ്ടു കൊല്ലമായി അടുപ്പത്തിലായിരുന്നുവെന്നും ഇരുവരുടെയും വീട്ടുകാര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും സഹപാഠികളും പറയുന്നു. പക്ഷേ രണ്ടു വര്‍ഷം തുടര്‍ന്ന ബന്ധത്തിൽ വിള്ളൽ ഉള്‍ക്കൊള്ളാനുള്ള മാനസിക കരുത്ത് അഭിഷേകിന് ഇല്ലാതെ പോയി.
പാലായില്‍ കോളേജ് വിദ്യാര്‍ത്ഥിയെ സഹപാഠി കഴുത്തറുത്ത് കൊന്നു; പ്രതി കസ്റ്റഡിയില്‍
മകൻ ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് അച്ഛൻ ബൈജു പറഞ്ഞത്. സഹപാഠിയെ മകൻ കൊല്ലപ്പെടുത്തിയെന്ന വിവരം പൊലീസ് സ്റ്റേഷനിൽ നിന്നാണ് ബൈജുവിനെ അറിയിച്ചത്. പെൺകുട്ടിയോട് ചെറിയ ഒരിഷ്ടമുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും മകൻ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നാണ് ബൈജു പറയുന്നത്.
നിതിനയുടെ വിയോഗത്തിന്‍റെ ഞെട്ടലിലാണ് തലയോലപ്പറമ്പ് തൂവേലിക്കുന്ന് നിവാസികൾ. കൊവിഡ് കാലത്തൊക്കെ വളണ്ടിയർ പ്രവർത്തനങ്ങളിലെല്ലാം സജീവമായിരുന്നു നിതിന. മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരിയാണ് അമ്മ. നിലവിൽ താമസിക്കുന്ന ഇടമില്ലാത്തതുകൊണ്ട് ബന്ധുവീട്ടിലാണ് നിതിനയുടെ സംസ്കാരം നടക്കുക.