
തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യം മുന്നോട്ട് വെച്ച മുസ്ലിം ലീഗിന് മുന്നിൽ കോൺഗ്രസ് വഴങ്ങിയേക്കില്ല. നാല് മന്ത്രിസ്ഥാനം നൽകാമെന്നും അഞ്ചാം മന്ത്രിക്ക് പകരമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകാമെന്ന നിർദ്ദേശമാണ് കോൺഗ്രസ് മുസ്ലിം ലീഗിന് മുന്നിൽ വെച്ചതെന്നാണ് വിവരം. നിലവിലെ സാഹചര്യത്തിൽ അഞ്ച് മന്ത്രിസ്ഥാനം എന്ന ആവശ്യം കോൺഗ്രസ് അംഗീകരിച്ചേക്കില്ലെന്നാണ് സൂചന. ഘടക കക്ഷികളിൽ നിന്നും വിട്ടുവീഴ്ച പ്രതീക്ഷിച്ചാണ് കോൺഗ്രസ് നീക്കം. മുസ്ലിം ലീഗ് കൈവശം വെച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കുന്നതിലും കോൺഗ്രസിൽ ആലോചന നടക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന് പകരം, മറ്റൊരു വകുപ്പ് നൽകുന്നതാണ് പരിഗണനയിലുള്ളത്. ചീഫ് വിപ്പ് പദവി വേണ്ടെന്നു വയ്ക്കുന്നതും യുഡിഎഫ് പരിഗണിക്കുന്നുണ്ട്. നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ചർച്ചകൾ വലിച്ചു നീട്ടാതെ പെട്ടെന്ന് തീരുമാനമെടുത്തേക്കും.
മറ്റ് ഘടകകക്ഷികളും തങ്ങൾക്ക് അർഹമായ പ്രധാന വകുപ്പുകൾക്കായി സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. സി. എം. പി ഇത്തവണ തുറമുഖ വകുപ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ആർ. എസ്. പി മൂന്ന് പ്രധാന വകുപ്പുകളിലാണ് കണ്ണ് വെച്ചിരിക്കുന്നത്. വൈദ്യുതി, ജലവിഭവം, ടൂറിസം വകുപ്പുകൾ തങ്ങൾക്ക് വേണമെന്നാണ് ആർ. എസ്. പിയുടെ ആവശ്യം. വികസന മുൻഗണനകളുള്ള ഈ വകുപ്പുകൾ ലഭിക്കുന്നത് പാർട്ടിയുടെ ജനകീയ അടിത്തറ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ.
കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തങ്ങളുടെ ആവശ്യങ്ങൾ മുന്നണിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. പൊതുമരാമത്ത് അല്ലെങ്കിൽ റവന്യൂ വകുപ്പുകളിൽ ഒന്ന് വേണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ പ്രധാന ഡിമാൻഡ്. ഭരണത്തിൽ നിർണ്ണായക സ്വാധീനമുള്ള ഈ വകുപ്പുകൾക്കായി ലീഗും കോൺഗ്രസും അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും, അനുരഞ്ജന ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. വകുപ്പ് വിഭജനത്തെച്ചൊല്ലി മുന്നണിയിൽ വലിയ തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ നേരിട്ടാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam