
കാസർകോട്: സിസിടിവി ക്യാമറകളില്‍ നിന്ന് ദൃശ്യങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണത്തിന് പുതിയ മാര്‍ഗം അവലംബിച്ച് കാസര്‍കോട് ഹൊസ്ദുര്‍ഗ് പൊലീസ്. ബസില്‍ ഘടിപ്പിച്ച ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്തോടെ, മാല പിടിച്ച് പറിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതോടെ മറ്റ് എട്ട് പിടിച്ചുപറി കേസുകള്‍ കൂടി തെളിയുകയും ചെയ്തു.
പടന്നക്കാട് ആയുര്‍വേദ ആശുപത്രിക്ക് സമീപം വച്ചാണ് കൊളവയല്‍ ഇട്ടമ്മലിലെ സരോജിനിയുടെ മാല സ്കൂട്ടറിലെത്തിയ ആൾ പിടിച്ച് പറിച്ചത്. മഴക്കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തിയ മോഷ്ടാവ് ഈ 65 കാരിയുടെ മൂന്നരപ്പവന്‍റെ മാലയുമായാണ് കടന്നത്. ഹൊസ്ദുര്‍ഗ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. ഹെല്‍മറ്റ് ധരിച്ചതിനാല്‍ മുഖം വ്യക്തമല്ല. സ്കൂട്ടറിന്‍റെ നമ്പര്‍ വ്യാജം. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷൈജു വെള്ളൂര്‍, അജിത്ത് കക്കറ, അനീഷ് നാപ്പച്ചാല്‍ എന്നിവർ തുനിഞ്ഞിറങ്ങി.
സിസിടിവി ദൃശ്യങ്ങള്‍ ഒന്നിന് പുറകേ ഒന്നായി പരിശോധിച്ചു. ഒരു ഘട്ടം എത്തിയപ്പോള്‍ ദൃശ്യങ്ങള്‍ ഇല്ലാത്ത അവസ്ഥ. ദേശീയ പാതയില്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ സിസിടിവി ക്യാമറകളില്ല. അതുകൊണ്ട് തന്നെ പ്രതി എങ്ങോട്ട് പോയെന്ന് അറിയാന്‍ പറ്റാത്ത സ്ഥിതി. ഇതോടെയാണ് ആ സമയത്തെ ബസിലെ ക്യാമറ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
ദൃശ്യങ്ങള്‍ കിട്ടി. പ്രതിയുടെ സഞ്ചാര പാതയും. ഹെല്‍മറ്റും മഴക്കോട്ടും ഊരി പ്രതി ഒരു കടയില്‍ കയറിയതോടെ മുഖവും വ്യക്തമായി. ആളെ തിരിച്ചറിഞ്ഞു. നെല്ലിക്കട്ട ചെന്നടുക്കയിലെ സിഎം ഇബ്രാഹിം ഖലീല്‍ എന്ന 43 വയസുകാരന്‍ അറസ്റ്റിലാവുകയും ചെയ്തു. ഇബ്രാഹിമിനെ ചോദ്യം ചെയ്തതോടെ കൂടുതല്‍ പിടിച്ചുപറി കേസുകള്‍ക്ക് തുമ്പുണ്ടായി. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലും വിദ്യാനഗറില്‍ രണ്ടും മേല്‍പ്പറമ്പില്‍ രണ്ടും കേസുകൾ. ഇയാള്‍ മുംബൈയില്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായി എട്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
43 കിലോമീറ്റര്‍ ദൂരത്തിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. ഇരുനൂറോളം ദൃശ്യങ്ങളാണ് പരിശോധിച്ചത്. കൂലിപ്പണിയെടുത്ത് വാങ്ങിയ മാല കള്ളന്‍ കൊണ്ട് പോയ ദുഖത്തിലായിരുന്നു സരോജിനിയമ്മ. കട്ടവനെ പിടിച്ചതോടെ മാല കിട്ടുമല്ലോ എന്ന സന്തോഷം. കള്ളനൊഴികെ എല്ലാവരും ഹാപ്പിയായി.
സ്വർണം വാങ്ങാനെത്തിയ ജ്വല്ലറി ഉടമയെ തട്ടിക്കൊണ്ടുപോയി 19 ലക്ഷം കവർന്ന കേസ്; മുഖ്യപ്രതികൾ പിടിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam