
കൊച്ചി : മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ തൈക്കണ്ടിയുമായി ബന്ധപ്പെട്ട സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. സമൻസ് നൽകി വീണ തൈക്കണ്ടിയേയും സിഎംആർഎൽ എംഡി ശശിധരൻ കര്‍ത്തയേയും വിളിപ്പിക്കുന്നതിന് മുമ്പ് തെളിവ് ശേഖരണം പൂര്‍ത്തിയാക്കും. ആദ്യം കേസന്വേഷിച്ച കോർപ്പറേറ്റ് തട്ടിപ്പുകൾ അന്വേഷിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ് എഫ് ഐഒയിൽ നിന്നും മാസപ്പടി കേസിലെ തെളിവ് ശേഖരിക്കും. ചോദ്യം ചെയ്യാനോ അറസ്റ്റ് നടപടികൾക്കോ തടസ്സമില്ലെങ്കിലും തെളിവുകൾ ഉറപ്പാക്കിയ ശേഷം നീങ്ങാനാണ് ഇഡിയുടെ നിലവിലെ തീരുമാനം. ഏറെ രാഷ്ട്രീയ പ്രാധാന്യം കൂടിയുള്ള കേസിൽ ഏതെങ്കിലും രീതിയിൽ പാളിച്ചയുണ്ടാകാതിരിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നാണ് സൂചന.
മാസപ്പടി കേസിലെ അന്വേഷണത്തിന് ഇഡിക്ക് ഹൈക്കോടതിയിൽ നിന്നും ഇന്നലെ പച്ചക്കൊടി ലഭിച്ചിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി എം ആർ എൽ എംഡി ശശിധരൻ കർത്ത അടക്കമുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചും തള്ളി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികൾ തടയണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. അന്വേഷണത്തിന് തടസ്സങ്ങളൊന്നുമില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഇഡിക്ക് ഇനി അതിവേഗം സമൻസ് നൽകി വിളിപ്പിക്കാം, ചോദ്യം ചെയ്യാം തുടർനടപടികളുമാകാം. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ, 2016 മുതൽ 2020, 21 വരെ മകൾ വീണയുടെ എക്സാലോജിക് കമ്പനി, സിഎംആർ എല്ലിൽ നിന്ന് സേവനമൊന്നുമില്ലാതെ, രണ്ട് കോടി എഴുപത്തിഎട്ട് ലക്ഷം രൂപ വാങ്ങിയതിലെ അനധികൃത ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam