മലയോര മേഖലയായ കാഞ്ഞിരക്കൊല്ലിയിൽ ഇടയ്ക്കിടെ വന്നു പോകുന്ന വൈദ്യുതിയും മൊബൈൽ റേഞ്ചും ചില്ലറയല്ല കുട്ടികളെ കുഴപ്പിക്കുന്നത്. ആകെയുള്ള ബി എസ് എൻ എൽ ടവറിന് വേഗത ഒട്ടുമില്ല, അധ്യാപകർ അയച്ചു കൊടുക്കുന്ന പഠന വീഡിയോകൾ ഡൗണ്‍ലോഡ് ചെയ്യാൻ രക്ഷിതാക്കൾ ഉറക്കമൊഴിഞ്ഞ് നോക്കിയിരിക്കണം.
കണ്ണൂർ: ഡിജിറ്റൽ പഠനം സർക്കാർ എല്ലാവർക്കും ഉറപ്പുനൽകിയെങ്കിലും റേഞ്ച് കിട്ടാതെ പഠനം പ്രതിസന്ധിയിലാകുന്ന ഗ്രാമങ്ങൾ ഇപ്പോഴും നിരവധിയാണ്. കണ്ണൂരിലെ മലയോര പ്രദേശമായ കാഞ്ഞിരക്കൊല്ലിയിൽ മുന്നൂറോളം കുട്ടികളാണ് റേഞ്ച് പ്രശ്നം കാരണം ബുദ്ധിമുട്ടുന്നത്. വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്കടക്കം പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ശിവദ, ശിവനന്ദ രണ്ടാൾക്കും ഫോണിൽ റെയ്ഞ്ച് കിട്ടാറില്ല. കാഞ്ഞിരക്കൊല്ലി യുപി സ്കൂളിൽ അഞ്ചിലും ഒന്നിലും പഠിക്കുന്ന ഇരുവർക്കും റേഞ്ച് ഇല്ലാത്തതിനാൽ വീട്ടിലിരുന്നും ക്ലാസ് കേൾക്കാനാകുന്നില്ല. പഠിക്കാൻ സാധിക്കില്ല. അതിന്റെ വിഷമമുണ്ട്. പരാതി അറിയിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കാതെ വന്നാൽ പിന്നെ എന്തു ചെയ്യും ഈ കുഞ്ഞുങ്ങൾ. വിഷമം തീർക്കാൻ റിങ്കു എന്ന നായക്കൊപ്പം കളിക്കാമെന്നതാണ് ചെറിയ ആശ്വാസം.
മലയോര മേഖലയായ കാഞ്ഞിരക്കൊല്ലിയിൽ ഇടയ്ക്കിടെ വന്നു പോകുന്ന വൈദ്യുതിയും മൊബൈൽ റേഞ്ചും ചില്ലറയല്ല കുട്ടികളെ കുഴപ്പിക്കുന്നത്. ആകെയുള്ള ബി എസ് എൻ എൽ ടവറിന് വേഗത ഒട്ടുമില്ല, അധ്യാപകർ അയച്ചു കൊടുക്കുന്ന പഠന വീഡിയോകൾ ഡൗണ്‍ലോഡ് ചെയ്യാൻ രക്ഷിതാക്കൾ ഉറക്കമൊഴിഞ്ഞ് നോക്കിയിരിക്കണം.
കുട്ടികളുടെ പഠനം മുടങ്ങുന്നതിനെക്കുറിച്ചും വേഗമില്ലാത്ത ഇന്റർനെറ്റിനെക്കുറിച്ചുമൊക്കെ പരാതിപ്പെട്ടു. പല തവണ. മുഖ്യമന്ത്രിക്കും ഉന്നത കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കും പരാതി നൽകി. എന്നാൽ അധ്യയനം തുടങ്ങി ഇത്ര നാളായിട്ടും ഒരു നടപടിയുമില്ല.
ആശങ്കയാണിവർക്ക്. എങ്ങനെ പഠിക്കും. എങ്ങനെ മുന്നോട്ട് പോകും. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ 300ലേറെ കുട്ടികളുടെ ഭാവിയാണ് പെരുവഴിയിലാകുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona