
കൊച്ചി: വൈറ്റിലയിലെ ആർമി ഫ്ലാറ്റ് സമുച്ചയം പൊളിക്കലിന് സ്റ്റേ ഇല്ല. പൊളിക്കൽ നടപടിയുമായി ജില്ലാ ഭരണകൂടത്തിന് മുന്നോട്ടുപോകാം. ജില്ലാ കളക്ടറുടെ നടപടികൾക്ക് ഹൈക്കോടതി അംഗീകാരം നൽകി. ടെണ്ടർ നടപടി ചോദ്യംചെയ്ത് പി കെ യൂണിക്ക് കമ്പനിയാണ് കോടതിയെ സമീപിച്ചിരുന്നത്. കുറഞ്ഞ ബിഡ് നൽകിയ തങ്ങളെ ഒഴിവാക്കിയെന്നായിരുന്നു ആരോപണം. എഡിഫെയ്സ് കമ്പനിയ്ക്ക് ടെണ്ടർ നൽകിയത് തെറ്റെന്നായിരുന്നു വാദം. എന്നാൽ പ്രവൃത്തിപരിചയത്തിൽ ഒന്നാം സ്ഥാനം എഡിഫെയ്സിനാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച കമ്പനിയാണ് മുംബൈ കേന്ദ്രീകരിച്ചുള്ള എഡിഫെയ്സ് എഞ്ചിനീയറിങ്.
വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻ്റിലുള്ള ചന്ദർ കുഞ്ജ് ആർമി അപ്പാർട്ട്മെൻ്റ്സിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ ബി, സി ടവറുകളാണ് പൊളിച്ചുനീക്കുക. ഇരു ടവറുകൾക്കും 26 നിലകളാണ് ഉള്ളത്. കെട്ടിടങ്ങൾക്ക് ഗുരുതര ഘടനാപരമായ തകരാറുകൾ ഉണ്ടെന്ന കണ്ടെത്തലിൽ ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ടവറുകൾ പൊളിക്കുന്നതും പുനർനിർമിക്കുന്നതും.
ഒന്നിലധികം വിദഗ്ധ ഏജൻസികളും സാങ്കേതിക കമ്മിറ്റികളും നടത്തിയ പരിശോധനകളിൽ ടവറുകളുടെ ഘടനാപരമായ തകരാറുകൾ ശരിവെച്ചിരുന്നു. നീണ്ട നിയമവ്യവഹാരങ്ങൾക്കൊടുവിലാണ് ടവറുകൾ പൊളിക്കാനും പുനർനിർമിക്കാനും ഹൈക്കോടതി ഉത്തരവിട്ടത്. അതിനിടെ, ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കുന്നതിനുള്ള കരാർ ഒപ്പിടാൻ ജില്ലാ ഭരണകൂടം ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷന് (എഡബ്ല്യുഎച്ച്ഒ) ഒരാഴ്ചത്തെ സമയം നൽകി. ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ ചേർന്ന വിദഗ്ധ സമിതി യോഗത്തിന് ശേഷമാണ് തീരുമാനം.
കാലതാമസമില്ലാതെ പൊളിക്കൽ നടപടികൾ നടത്തേണ്ടതുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഒരാഴ്ചക്കകം അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ എഡബ്ല്യുഎച്ച്ഒയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് നിയമനടപടി ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ പൊളിക്കൽ നടപടികൾക്കുള്ള മുഴുവൻ തുകയും ജിഎസ്ടി സഹിതം എഡബ്ല്യുഎച്ച്ഒ മുൻകൂറായി നൽകേണ്ടിവരും. ഇതുപയോഗിച്ച് ജില്ലാ ഭരണകൂടം നേരിട്ട് പൊളിക്കൽ നടപടികൾക്ക് നേതൃത്വം നൽകും. ജില്ലാ ഭരണകൂടം തയ്യാറാക്കിയ കരാറിൻ്റെ കരടുരേഖ എഡബ്ല്യുഎച്ച്ഒയ്ക്ക് നൽകിയിട്ടുണ്ട്. രേഖകളുടെ കുറവുമൂലം വാടക നിഷേധിക്കപ്പെട്ട 24 ഉടമകളുടെ പരാതി പരിഹരിക്കാൻ ജൂൺ 15ന് ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസിൻ്റെ നേതൃത്വത്തിൽ യോഗം ചേരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam