
മലപ്പുറം : പ്രവര്‍ത്തനം തുടങ്ങി ഒരു ദശാബ്ദത്തോട് അടുക്കുമ്പോഴും മലപ്പുറത്തെ സാധാരണക്കാരന് മെച്ചപ്പെട്ട ചികിത്സ ഒരുക്കാനാകാതെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി. ദിവസം ശരാശരി മൂവായിരത്തോളം പേര്‍ ചികിത്സ തേടിയെത്തുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗം പോലുമില്ല. ഇവിടെ നിന്നും അമ്പത് കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തുമ്പോഴേക്കും രോഗിക്ക് പലപ്പോഴും ജീവന്‍ നഷ്ടമാകുന്ന ദുരവസ്ഥയാണ്.
രണ്ടായിരത്തി അഞ്ഞൂറോളം പേരാണ് ഒരു ദിവസം മഞ്ചേരി മെഡിക്കൽ കോളേജിന്റെ ഒപിയില്‍ ചികിത്സക്ക് എത്തുന്നത്. ഏകദേശം അഞ്ഞൂറോളം പേര്‍ അത്യാഹിത വിഭാഗത്തിലും ചികിത്സയിലുണ്ടാകും. എന്നാൽ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനവും ഇവിടെയില്ലെന്നാണ് ദുരിതത്തിന് ആക്കം കൂട്ടുന്നത്. ഇക്കാരണത്താൽ ദിവസേന ശരാശരി മുപ്പത് പേരെയങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നുണ്ടെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരും സ്ഥിരീകരിക്കുന്നു.
വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. എന്നാൽ മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലിനും തടസങ്ങള്‍ നേരിടുകയാണ്. നിലവില്‍ കണ്ടെത്തിയ ഭൂമി ഏറ്റെടുത്താല്‍ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകുമെന്നാണ് സാമൂഹ്യ ആഘാത പഠനത്തിലെ ഒരു കണ്ടെത്തല്‍. സംസ്ഥാനത്തെ മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഭൂരിഭാഗത്തിനും ചുരുങ്ങിയത് 50 ഏക്കര്‍ ഭൂമിയുള്ളപ്പോള്‍ മഞ്ചെരി മെഡിക്കല്‍ കോളേജിന്റെ പക്കലുള്ളത് 23 ഏക്കര്‍ മാത്രമാണ്. 5.81 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. സര്‍ക്കാര്‍ 13 കോടി വകയിരുത്തുകയും ചെയ്തു. എന്നാല്‍ കണ്ടെത്തിയ ഭൂമി ഏറ്റെടുത്ത് വികസനപ്രവര്‍ത്തനം നടത്തിയാല്‍ പരിസ്ഥിതി പ്രശ്നം ഉണ്ടാകുമെന്നാണ് കലക്ടര്‍ക്ക് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ട് പറയുന്നത്. ഇതോടെ ഭൂമി ഏറ്റെടുക്കല്‍
അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയും ഉയർന്നു. ഇതിന് പരിഹാരം കണ്ടെത്തി എത്രയും പെട്ടന്ന് ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തുന്നു.
സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ നേരത്തെ ഉടമകള്‍ രംഗത്തെത്തിയിരുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ജനറല്‍ ആശുപത്രി പുനസ്ഥാപിച്ച് മെഡിക്കല്‍ കോളേജ് കൂടുതല്‍ സൗകര്യം ഉള്ള മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യമാണ് ചിലര്‍ ഉയർത്തുന്നത്. 2013 ല്‍ മഞ്ചേരി ജനറല്‍ ആശുപത്രി റഫറല്‍ കേന്ദ്രമായ മെഡിക്കല്‍ കോളേജ് ആക്കി ഉയര്‍ത്തിയതോടെ പ്രദേശത്തെ രോഗികള്‍ക്ക് ചികില്‍സ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam