
ചക്കുപള്ളം : വാട്ടർ അതോറിറ്റിക്ക് ടാങ്ക് നിർമിക്കാൻ സ്ഥലം വിട്ടുനൽകിയതിന് പ്രത്യുപകാരമായി സൗജന്യമായി കുടിവെള്ളം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പരസ്യമായി നൽകിയ വാക്ക് പാഴായി. ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിനാണ് മന്ത്രി വാക്കു നൽകിയത്. മന്ത്രിയുടെ വാക്ക് വിശ്വസിച്ച് ബില്ല് അടയ്ക്കാതിരുന്ന ആശ്രമം അധികൃതർക്ക് കണക്ഷൻ വിഛേദിക്കുമെന്ന നോട്ടീസ് ലഭിച്ചതോടെ മുപ്പതിനായിരം രൂപയോളം ഒന്നിച്ച് അടയ്ക്കേണ്ടി വന്നു.
ഇടുക്കിയിൽ നാല് പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പദ്ധതി പ്രകാരം കുടിവെള്ളമെത്തിക്കാൻ 2023ലാണ് കുമളി ഒട്ടകത്തലമേട്ടിൽ ടാങ്ക് പണിയാൻ വാട്ടർ അതോറിറ്റി തീരുമാനിച്ചത്. ഇതിനായി ശ്രീനാരായണ ധർമ്മാശ്രമം വക സ്ഥലം വിട്ടു നൽകണമെന്ന് അഭ്യർത്ഥിച്ച് അതോറിറ്റി ആശ്രമം സെക്രട്ടറിക്ക് കത്ത് നൽകി. തുടർന്ന് ശിവഗിരി മഠത്തിന്റെ അനുമതിയോടെ എട്ട് സെന്റ് സ്ഥലം സൗജന്യമായി വിട്ടു കൊടുത്തു. ആശ്രമത്തിന് സൗജന്യമായി ജലം ലഭ്യമാക്കണമെന്ന് മഠം അധികൃതർ വാക്കാൽ ആവശ്യപ്പെട്ടു.
അണക്കരയിൽ നടന്ന ഉദ്ഘാടന വേദിയിൽ വച്ച് സ്ഥലം വിട്ടു നൽകിയ ആശ്രമം പ്രതിനിധിയെ ആദരിക്കുകയും സൗജന്യമായി ജലം നൽകുമെന്ന് ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിക്കുകയും ചെയ്തു. ടാങ്ക് നിർമാണം നടക്കുന്ന സമയത്ത് എത്തിയ ഉദ്യോഗസ്ഥരാണ് ആശ്രമത്തിന് നിലവിലുള്ള വാട്ടർ കണക്ഷന് തുടർന്ന് പണം അടയ്ക്കേണ്ടതില്ലെന്ന് ആശ്രമം സെക്രട്ടറിയെ നേരിൽ അറിയിച്ചത്. എന്നാൽ ബില്ല് വരുന്നത് തുടർന്നു. അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കുമെന്ന നോട്ടീസും കിട്ടി. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പണം അടയ്ക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്നും ഉറപ്പ് ലഭിച്ചു. പക്ഷേ ബില്ലും നോട്ടീസും വരുന്നത് തുടർന്നു. മൂന്ന് തവണ ആശ്രമം അധികൃതർ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ മറുപടി ഒന്നു തന്നെയായിരുന്നു. കഴിഞ്ഞ ദിവസം പീരുമേട് സബ് ഡിവിഷൻ ഓഫിസിൽ നിന്നും ഫോണിൽ വിളിച്ച് കണക്ഷൻ വിഛേദിക്കുമെന്ന് പറഞ്ഞതോടെ 29200 രൂപ അടയ്ക്കേണ്ടി വന്നു. ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോൾ സൗജന്യ കണക്ഷൻ സംബന്ധിച്ച യാതൊരു നിർദേശവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന മറുപടിയായിരുന്നു കിട്ടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam