
മലപ്പുറം: കുടിവെള്ളമില്ലാതെ വലയുകയാണ് മലപ്പുറം മൂത്തേടം തീക്കടി നഗറിലെ മുപ്പതോളം ആദിവാസി കുടുംബങ്ങള്‍.14 ലക്ഷത്തോളം രൂപ ചെലവിട്ട കുടിവെള്ള പദ്ധതിയുള്ളപ്പോഴാണ് പാവപ്പെട്ട ആദിവാസികള്‍ക്ക് കുടിക്കാൻ വെള്ളത്തിന് നെട്ടോട്ടമോടേണ്ടി വരുന്നത്.
തീക്കടി ആദിവാസി നഗറില്‍ കുടിവെള്ള പദ്ധതിയില്‍ കിണര്‍ കുഴിച്ചിട്ടുണ്ട്. വാട്ടര്‍ ടാങ്കും മോട്ടോറും വാങ്ങി സ്ഥാപിച്ചിട്ടുണ്ട്.പ്ലമ്പിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാൽ കുടിവെള്ളം മാത്രം എത്തിയിട്ടില്ല.അധികൃതരുടെ അനാസ്ഥയാണ് പാവങ്ങളുടെ കുടിവെള്ളം മുട്ടിച്ചത്.കഴിഞ്ഞ വര്‍ഷം കനത്ത മഴക്കാലത്താണ് കിണര്‍ കുഴിച്ചത്. ചെറിയ ആഴത്തില്‍ തന്നെ വെള്ളം കിട്ടി.അതോടെ കിണര്‍ പണി പൂര്‍ത്തിയാക്കി ബില്ലും വാങ്ങി കരാറുകാര്‍ പോയി. മഴ നിന്നതോടെ കിണര്‍ വറ്റി. കുടിവെള്ളവും മുട്ടി.
ആദിവാസി ഫണ്ടുപയോഗിച്ച് അവര്‍ക്ക് ഗുണമില്ലാത്ത വിധം കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനെതിരെ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിരുന്നുവെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നത്. എന്നാൽ നടപടിയുണ്ടായില്ല.
നാട്ടിലെ സാമ്പത്തിക ശേഷിയുള്ള ഒരാളുടെ ഔദാര്യത്തിലാണ് ഇപ്പോള്‍ ഇവരുടെ കുടിവെള്ളം. അദ്ദേഹം ഇടക്ക് ഓട്ടോറിക്ഷയില്‍ വെള്ളം കൊണ്ടുവന്ന് കൊടുക്കും.അപ്പോള്‍ വാങ്ങി കലത്തില്‍ നിറച്ചു വക്കും. ആദിവാസി ക്ഷേമ പദ്ധതിയില്‍ പതിനാല് ലക്ഷം രൂച ചിലവഴിച്ചിട്ടാണ് ഈ പാവങ്ങള്‍ക്ക് ഈ ഗതിയെന്നോര്‍ക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam