തുലാവർഷം കനക്കുന്നു; മലമ്പുഴ ഡാം ഷട്ടറുകൾ ഉയർത്തും, അമ്പൂരിയിൽ ഉരുൾപൊട്ടലും കൃഷിനാശവും

Published : Oct 18, 2019, 10:36 PM ISTUpdated : Oct 18, 2019, 10:54 PM IST
തുലാവർഷം കനക്കുന്നു; മലമ്പുഴ ഡാം ഷട്ടറുകൾ ഉയർത്തും, അമ്പൂരിയിൽ ഉരുൾപൊട്ടലും കൃഷിനാശവും

Synopsis

കനത്ത മഴയെ തുടർന്ന് കൊല്ലം അമ്പൂരി കുന്നത്തുമല ഓറഞ്ചുകാടിൽ ഉരുൾപൊട്ടലുണ്ടായി. ആളപായമില്ല. ഒരേക്കർ കൃഷിഭൂമി ഒലിച്ചുപോയതായാണ് വിവരം.

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ ജില്ലകളിൽ കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തുലാവര്‍ഷത്തിന്‍റെ ഭാഗമായി അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ ശക്തമായ മഴ പെയ്യാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഇന്നും നാളെയുമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കേരളത്തില്‍ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് കേരള ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരത്ത് പൊന്മുടി, കല്ലാർ മേഖലകളിൽ ഇന്നലെ ആറ് മണിക്കൂർ തുടർച്ചയായി കനത്ത മഴ പെയ്തു. മലവെള്ളപാച്ചിലിൽ പൊന്നൻചുണ്ട്, മണലി പാലങ്ങൾ മുങ്ങി. കല്ലാർ, വാമനപുരം നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. കിള്ളിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.

Read More:കേരളത്തിൽ മഴ കനക്കും, ഉച്ചയ്ക്ക് ശേഷം ഇടിമിന്നല്‍ ഭീഷണിയാകും; ജാഗ്രതാ മുന്നറിയിപ്പ്

കനത്ത മഴയെ തുടർന്ന് പൊന്മുടിയിൽ സഞ്ചാരികൾക്ക് രണ്ട് ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കൊല്ലം അമ്പൂരി കുന്നത്തുമല ഓറഞ്ചുകാടിൽ ഉരുൾപൊട്ടലുണ്ടായി. ആളപായമില്ല. ഒരേക്കർ കൃഷിഭൂമി ഒലിച്ചുപോയതായാണ് വിവരം.

ഉരുൾപൊട്ടൽ/ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്യ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാൻ തയ്യാറാകേണ്ടതാണ്. ഓറഞ്ച് അലർട് പ്രഖ്യാപിച്ച ജില്ലകളിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

Read More:13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: തുലാമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

കോഴിക്കോട് ബാലുശേരിക്കടുത്ത് കൂട്ടാലിടയില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. നഗരത്തിലെ റെയില്‍വേ സ്റ്റേഷന്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കണ്ണാടിപൊയില്‍, പാത്തിപ്പാറ പ്രദേശങ്ങളില്‍ മണ്ണൊലിപ്പിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കോഴിക്കോട് കോട്ടൂരിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.

വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് രാത്രി 10 മണിയോടെ 10 മുതൽ 15 സെന്റീമീറ്റർ വരെ ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിട്ടുണ്ട്. മുക്കൈ പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്ത് താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ കനത്തതോടെ വാളയാർ ഡാം ഷട്ടറുകളും തുറന്നിട്ടുണ്ട്.

Read More:വൃഷ്ടിപ്രദേശത്ത് മഴ; മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും, ജാ​ഗ്രതാ നിർദ്ദേശം

കാലവർഷം പിൻവാങ്ങി തുലാവർഷം വളരെ പെട്ടെന്നാണ് സംസ്ഥാനത്തെത്തിയത്. ജൂണ്‍ ഒന്നിന് എത്തേണ്ട കാലവര്‍ഷം ഒരാഴ്ച വൈകി ജൂണ്‍ 8 നാണ് സംസ്ഥാനത്തെത്തിയത്. ജൂണിലും ജൂലൈയിലും മഴ കുറഞ്ഞു. പക്ഷെ ആഗസ്റ്റിലും സെപ്റ്റംബറിലും മഴ കനത്തു. കാലവര്‍ഷത്തില്‍ 13 ശതമാനം മഴ അധികം കിട്ടി. കാലവര്‍ഷം പിന്‍വാങ്ങുന്നതിന്‍റേയും തുലാവര്‍ഷം തുടങ്ങുന്നതിന്‍റേയും മാനദണ്ഡങ്ങള്‍ ഒരുമിച്ചു വന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. 

Read More:കാലവർഷം പിൻവാങ്ങി, തുലാവർഷം തുടങ്ങി; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇച്ചാക്കാ, ഒത്തിരി സന്തോഷം': പദ്മഭൂഷൺ പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ
പാണക്കാട് തങ്ങളെ കുറിച്ചുള്ള പരാമർശം: പ്രയോഗങ്ങൾ സമസ്ത പ്രവർത്തകന് ഭൂഷണമല്ല, ഉമർ ഫൈസിക്ക് സമസ്തയുടെ ശാസന