
കൊച്ചി: നീറ്റ് പരീക്ഷയ്ക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ അന്വേഷണ വിവരങ്ങൾ തേടി ഹൈക്കോടതി. നീഷണൽ ടെസ്റ്റിംഗ് ഏജൻസിയ്ക്കാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദ്ദേശം നൽകിയത്. ഹർജി ഹൈക്കോടതി മറ്റന്നാൾ വീണ്ടും പരിഗണിക്കും.
പരിശോധനയുടെ പേരിൽ മാനസിക സമ്മർദ്ദം നേരിട്ട കുട്ടികൾക്ക് പരീക്ഷ വീണ്ടും നടത്തണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷാ നടത്തിപ്പിന് പൊതുവായ മാനദണ്ഡം നടപ്പിലാക്കാൻ നിർദേശം നൽകണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉള്ളത്. കൂടാതെ പെൺകുട്ടിക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും സൗജന്യ കൗൺസലിംഗ് അടക്കം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് ഹർജിക്കാരൻ.
കൊല്ലം ആയൂരിലെ കോളേജിൽ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചതായി പരാതി ഉയര്‍ന്നത്. കേസിൽ എല്ലാ പ്രതികൾക്കും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. പരീക്ഷ കേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന പ്രജി കുര്യൻ ഐസക്, ഒബ്സർവർ ഡോ. ഷംനാദ് എന്നിവർക്കൊപ്പം ജയിലിലായ കരാർ ജീവനക്കാര്‍ക്കും ജാമ്യം ലഭിച്ചു. കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചത്.
അടിവസ്ത്രം അഴിച്ചുള്ള പരിശോധന നടത്തിയത് ദിവസക്കൂലിക്കെത്തിയവര്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
നീറ്റ് പരീക്ഷയിൽ കുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ദേശീയ തലത്തിൽ നടക്കുന്ന പരീക്ഷയ്ക്ക് കുട്ടികളെ പരിശോധിച്ചത് 500 രൂപ കൂലിക്ക് നിയോഗിക്കപ്പെട്ട ഒരു പരിശീലനവും ഇല്ലാത്തവരാണെന്ന വിവരമാണ് പുറത്ത് വന്നത്. ആയൂര്‍ മാര്‍ത്തോമാ കോളേജില്‍ പരിശോധനയ്ക്കുള്ളവരെ എത്തിച്ച ജോബി ജീവൻ തന്നെ ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
ആളുകളെ അയച്ചത് കരുനാഗപ്പള്ളി സ്വദേശി ആവശ്യപ്പെട്ടത് പ്രകാരം ആണെന്നും അടിവസ്ത്രം അഴിക്കാൻ പരിശോധിച്ചവർ പറഞ്ഞിട്ടില്ല എന്നും ജോബി ജീവൻ പറഞ്ഞു. കരുനാഗപ്പള്ളി സ്വദേശി അരവിന്ദാക്ഷൻപിള്ള പറഞ്ഞതനുസരിച്ചാണ് എട്ടു പേരെ കോളേജിലേക്ക് അയച്ചത്. ആർക്കും പരിശീലനം ഒന്നും ലഭിച്ചിരുന്നില്ല. 500 രൂപ വേതന അടിസ്ഥാനത്തിലാണ് ആളുകളെ വിട്ടത്. സ്റ്റാർ ഏജൻസിയായ നീറ്റ് അധികൃതരുമായും സംസാരിച്ചിട്ട് ഉണ്ടായിരുന്നില്ല. കരുനാഗപ്പള്ളി സ്വദേശി മൊബൈൽ ഫോണിൽ അയച്ചുകൊടുത്ത കാര്യങ്ങളാണ് കോളേജിൽ ചെയ്തത്.