
സുൽത്താൻ ബത്തേരി: മകന്റെ പിറന്നാൾ ദിനത്തിൽ റോഡപകടത്തിൽപ്പെട്ട ലോറി ഡ്രൈവർക്ക് കൃത്യസമയത്ത് സി.പി.ആർ നൽകി ജീവൻ രക്ഷിച്ച് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ആതിര. ഈങ്ങാപുഴ സ്വദേശിയായ ഷാജഹാൻ (48) എന്ന ലോറി ഡ്രൈവറുടെ ജീവനാണ് നായ്ക്കെട്ടി സ്വദേശിനിയായ ആതിരയുടെയും ഭർത്താവ് രജിത്തിന്റെയും അവസരോചിതമായ ഇടപെടലിലൂടെ തിരികെ ലഭിച്ചത്. മകൻ ദിൽജിത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് മുത്തങ്ങ പൊൻകുഴി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങവെയാണ് വനത്തിലേക്ക് ഇടിച്ചുകയറിയ നിലയിൽ ഇവർ ലോറി കാണുന്നത്.
ഉടൻ തന്നെ വാഹനത്തിനടുത്തേക്ക് ഓടിയെത്തിയ ഇരുവരും ഡ്രൈവർ അബോധാവസ്ഥയിലാണെന്ന് കണ്ടെത്തുകയായിരുന്നു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ ഷാജഹാന് ഹൃദയസ്തംഭനത്തിനുള്ള സാധ്യത മുന്നിൽ കണ്ട്, നഴ്‌സായ ആതിര കൃത്യമായി പ്രാഥമിക ശുശ്രൂഷ നൽകാൻ ആരംഭിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഷാജഹാനെ സ്വന്തം കാറിൽ കയറ്റി, താൻ ജോലി ചെയ്യുന്ന ഇഖ്‌റ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. യാത്രയിലുടനീളം ആതിര സി.പി.ആർ നൽകുന്നത് തുടർന്നു.
ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയതോടെ ഷാജഹാൻ പൂർണ്ണമായി ബോധം വീണ്ടെടുക്കുകയും ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. വാഹനമോടിക്കുന്നതിനിടെ പെട്ടെന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതാണ് ലോറി നിയന്ത്രണം വിടാൻ കാരണമെന്ന് ഷാജഹാൻ പറഞ്ഞു. ആതിരയുടെ സമയബന്ധിതമായ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും അതിൽ ഇരുവരോടും ഒരുപാട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകന്റെ പിറന്നാൾ ദിനത്തിൽ തന്നെ ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചതിന്റെ ഇരട്ടി സന്തോഷത്തിലാണ് ആതിരയും കുടുംബവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam