
കൊച്ചി: സുപ്രീംകോടതി പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്ന് താമസക്കാർ ഒഴിഞ്ഞ് തുടങ്ങി. ഈ മാസം മൂന്നിനകം എല്ലാവരും ഒഴിയണമെന്നാണ് ഫ്ലാറ്റ് ഉടമകൾക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. എന്നാൽ മാറിത്താമസിക്കാൻ ജില്ലാ ഭരണകൂടം കണ്ടെത്തി നൽകിയ ഫ്ലാറ്റുകളിൽ ഒഴിവില്ലെന്നാണ് ഫ്ലാറ്റ് ഉടമകളുടെ പരാതി.
കഴിഞ്ഞ ദിവസം ഫ്ലാറ്റിലെത്തി ഉടമകളുമായി സംസാരിച്ച സബ് കള്കടർ സ്നേഹിൽ കുമാർ സിംഗ് മാറിത്താമസിക്കാനുള്ള ഫ്ലാറ്റുകളുടെ പുതിയ പട്ടിക തയ്യാറാക്കാൻ തഹസിൽദാറിന് നിർദ്ദേശം നൽകിയിരുന്നു. ഇത് പ്രകാരം പുതിയ പട്ടിക നഗരസഭ ഉടൻ ഫ്ലാറ്റ് ഉടമകൾക്ക് നൽകും. മാറിത്താമസിക്കാൻ ഫ്ലാറ്റുകൾ കണ്ടെത്തുന്നത് വൈകിയാൽ മൂന്നാം തീയതിക്കുള്ളിൽ ഒഴിയാനാകില്ലെന്ന നിലപാടിലാണ് ഫ്ലാറ്റ് ഉടമകൾ.
മരടിലെ താമസക്കാര്‍ക്കായി 521 ഫ്ലാറ്റുകളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയത്. ഫ്ലാറ്റുടമകള്‍ക്ക് നേരിട്ട് പോയി കണ്ട് ഏത് വേണമെന്ന തീരുമാനിച്ച് അവിടേക്ക് മാറാമെന്നായിരുന്നു ജില്ലാഭരണകൂടത്തിന്‍റെ അറിയിപ്പ്. എന്നാല്‍ മാറിതാമസിക്കാനായി നല്‍കിയ ഫ്ലാറ്റുകളില്‍ ഒഴിവില്ലെന്ന് മരട് ഫ്ലാറ്റ് ഉടമകള്‍ ആരോപിക്കുന്നു.
മൂന്നാം തിയതി വരെയാണ് ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാനായി ഉടമകൾക്ക് അനുവദിച്ചിരിക്കുന്ന സമയം. രണ്ടാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം ലഭ്യമാക്കും, വിദേശത്തുള്ള ഉടമകളുടെ സാധനസാമഗ്രികൾ ജില്ലാ ഭരണകൂടത്തിന്‍റെ സംരക്ഷണയിൽ സൂക്ഷിക്കും തുടങ്ങിയ ഉറപ്പുകള്‍ കളക്ടര്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam