
രാജാക്കാട്: വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി രാജാക്കാട് ശ്രീനാരായണപുരം ടൂറിസം സെൻ്ററിന് സമീപമുള്ള മുതിരപ്പുഴയാറിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ചിത്തണ്ണിയിൽ ലോട്ടറി വിൽപന നടത്തുന്ന പി.കെ കൊച്ച്മുഹമ്മദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ജോലിക്കെത്തിയ ടൂറിസം സെൻ്റര്‍ സെക്യൂരിറ്റി ജീവനക്കാരനാണ് പുഴയിൽ മൃതദേഹം തങ്ങി നിൽക്കുന്നതായി കണ്ടത്. അബദ്ധവശാൽ ഒഴുക്കിൽ പെട്ടതാകാമെന്നാണ് നിഗമനം. രാജാക്കാട് പൊലീസ് സ്ഥലത്ത് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
വിദ്യാര്‍ത്ഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷ കഴിഞ്ഞ് ട്രെയിനിൽ മടങ്ങിയ വിദ്യാർഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നല സ്വദേശി അക്ഷയ് ആണ് മരിച്ചത്. 19 വയസ്സായിരുന്നു. ട്രെയിനിൽ നിന്നിറങ്ങുന്നതിനിടെ അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ആവണീശ്വരത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള കുരി സ്റ്റേഷനിലാണ് മൃതദേഹം കണ്ടത്.
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വീട് തകർന്നു വീണു 13 കാരൻ മരിച്ചു. കീഴില്ലം സ്വദേശി ഹരിനാരായണനാണ് കെട്ടിടത്തിനടിയിൽ കുരുങ്ങി മരിച്ചത്. താഴത്തെ നിലയിലെ ഭിത്തികൾ തകർന്നതിനെ തുടർന്ന് മുകൾ നില താഴേക്കു പതിക്കുകയായിരുന്നു.
രാവിലെ 6.30 ന് ആയിരുന്നു ദാരുണമായ സംഭവം. താഴത്തെ നിലയിലെ ഭിത്തികൾ തകർന്നത്തോടെ 85 കാരനായ നാരായണൻ നമ്പൂതിരിയും ചെറുമകൻ ഹരിനാരായണനും കെട്ടിടത്തിനടിയിൽ കുടുങ്ങി. മൂന്ന് ജെസിബികൾ എത്തിച്ചു പ്രത്യേകം വഴി വെട്ടിയാണ് നാട്ടുകാരും ഫയർ ഫോഴ്സും വീടിനു സമീപം എത്തിയത്. പത്തു വർഷം മാത്രം പഴക്കമുള്ള കെട്ടിടം കട്ടർ ഉപയോഗിച്ച് മുറിച്ചാണ് കെട്ടിടത്തിനു അടിയിൽ കുടുങ്ങിയവരെ പുറത്തു എത്തിച്ചത്.
അപകടം നടക്കുമ്പോൾ കുടുംബത്തിലെ അഞ്ചു പേർ മുകൾ നിലയിൽ ആയിരുന്നു. മുത്തശ്ശനും കൊച്ചുമകനും താഴെയും.സാരമായി പരിക്കേറ്റ ഹരിനാരായണൻ ആശുപത്രിയിൽ വച്ചു മരിച്ചു. 85 കാരൻ നാരായണൻ നമ്പൂതിരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. പ്രദേശത്തു കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിരുന്നു. മണ്ണിനു നല്ല ഉറപ്പുണ്ടെന്നും കാലാവസ്ഥ അല്ല അപകട കാരണമെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ജില്ലാ കളക്ടർ പെരുമ്പാവൂർ തഹസിൽദാരോട് റിപ്പോർട്ട് തേടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam