
കൊല്ലം: പൊട്ടറ്റോ ചിപ്സ് നൽകാത്തതിന് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചവരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിൽ പങ്കാളികളായ മൂന്ന് പേര്‍ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഇരവിപുരം വാളത്തുങ്കല്‍ സ്വദേശി നീലകണ്ഠനെ അക്രമി സംഘം മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊട്ടറ്റോ ചിപ്പ്സ് നൽകാത്തതിനാണ് തന്നെ കൈയ്യേറ്റം ചെയ്തതെന്നാണ് ആക്രമണത്തിന് ഇരയായ നീലകണ്ഠൻ പറയുന്നത്.
കടയില്‍ നിന്നും ചിപ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ ലേയ്സ് ആവശ്യപ്പെട്ടുകയായിരുന്നു. ചിപ്സ് നല്‍കാന്‍ വിസമ്മതിച്ച എട്ട് പേരടങ്ങുന്ന സംഘം മര്‍ദിക്കുകയായിരുന്നു എന്നാണ് നീലകണ്ഠൻ്റെ പരാതി. തെങ്ങിൻ തോപ്പിലേക്ക് വലിച്ചിട്ട് അതിക്രൂരമായി തന്നെ മര്‍ദ്ദിച്ചെന്ന് നീലകണ്ഠൻ പറയുന്നു. അക്രമത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അക്രമത്തിൽ സാരമായി പരിക്കേറ്റ നീലകണ്ഠനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരവിപുരം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
തിരുവനന്തപുരം: അതിതീവ്ര മഴയുടെയും മണ്ണിടിച്ചിലിന്‍റെയും സാഹചര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണമായ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് പ്രവര്‍ത്തകർ സന്നദ്ധപ്രവര്‍ത്തകരായി രംഗത്തെത്തി ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തനത്തില്‍ ഏര്‍പ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്.
എല്ലാ സ്ഥലങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ദുരിതാശ്വാസ പ്രവര്‍ത്തകരുമായും യുഡിഎഫ് പൂര്‍ണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മധുവിന്റെ കൊലപാതക കേസ് പൂര്‍ണ്ണമായും അട്ടിമറിക്കുന്നതിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആദ്യം രണ്ട് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചു. അവര്‍ക്ക് യാതൊരു സൗകര്യവും കൊടുക്കാത്തതുകൊണ്ട് അവര്‍ നിര്‍ത്തിപ്പോയി. പിന്നെ ഒരാളെ പ്രോസിക്യൂട്ടറായി നിയമിച്ചു. വ്യാപകമായ സാക്ഷികളുടെ കൂറുമാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതിനുശേഷം പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മതന്നെ പരാതിപ്പെട്ടു.
ഇപ്പോള്‍ നാലാമത്തെ പ്രോസിക്യൂട്ടറാണ് നിലവിലുള്ളത്. ഇപ്പോഴും വ്യാപകായി സാക്ഷികള്‍ കൂറുമാറിക്കൊണ്ടിരിക്കുകയാണ്. 19 സാക്ഷികളെ വിസ്തരിച്ചതില്‍ ഒമ്പതോളം സാക്ഷികള്‍ കൂറുമാറി. വലിയ സമ്മര്‍ദ്ദമാണ് സാക്ഷികളില്‍ ഉണ്ടായിരിക്കുന്നത്. ആ പാവപ്പെട്ട കുടുംബത്തിന് നീതി നടപ്പാക്കാനുള്ള ഒരു നടപടിയും ആരും സ്വീകരിച്ചിട്ടില്ല. സര്‍ക്കാരും പൊലീസും സിപിഎം. ബന്ധമുള്ള പ്രതികളായിട്ടുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്. വാളയാര്‍ കേസിലെ രണ്ട് പെണ്‍കുട്ടികളുടെ ക്രൂരമായ അനുഭവമാണ് മനസ്സില്‍ ഓര്‍മ്മയുള്ളത്. അവരുടെ കേസിലുണ്ടായ ദുരന്തം തന്നെ ഈ കേസിലും ഉണ്ടാകുമെന്ന് ഭയപ്പെടുകയാണ്.
കേരളത്തിന് മുഴുവന്‍ അപമാനമായ ഈ കേസില്‍ സാക്ഷികളെ കൂറുമാറ്റുന്നതിനും മധുവിന്റെ അമ്മ ഉള്‍പ്പെടെയുള്ള ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ കടുത്ത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ശ്രീറാം വെങ്കിട്ടരാമന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത വൈകിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. നിയമപരമായും സാങ്കേതികപരമായുമുള്ള പ്രശ്‌നമാണിത്. അനൗചിത്യമായ ഒരു നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam