കനത്ത മഴ: തൃശ്ശൂരിലും കൊല്ലത്തും കാണാതായവർക്കായി തെരച്ചിൽ തുടരുന്നു, കണ്ണൂരിലെ മലയോര മേഖലയിൽ അതീവ ജാഗ്രത

Published : Aug 03, 2022, 07:08 AM ISTUpdated : Aug 03, 2022, 07:09 AM IST
കനത്ത മഴ: തൃശ്ശൂരിലും കൊല്ലത്തും കാണാതായവർക്കായി തെരച്ചിൽ തുടരുന്നു, കണ്ണൂരിലെ മലയോര മേഖലയിൽ അതീവ ജാഗ്രത

Synopsis

നിരവധി പേരുടെ വീടും കൃഷിയും നശിച്ച സാഹചര്യത്തിൽ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. 

കണ്ണൂർ: കനത്ത മഴയിൽ തൃശ്ശൂർ ചാവക്കാടും കൊല്ലം ഇത്തിക്കരയാറ്റിലും കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. മലവെള്ള പാച്ചിലിൽ കണ്ണൂരിലെ മലയോര മേഖലകളിൽ കനത്ത നാശമാണുണ്ടായത്. വയനാട്ടിലേക്കുള്ള നെടുംപൊയിൽ ചുരം റോഡിൽ ഗതാഗതതടസം തുടരുകയാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം വിലയിരുത്തും. നിരവധി പേരുടെ വീടും കൃഷിയും നശിച്ച സാഹചര്യത്തിൽ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. 

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. ഇന്നും പത്ത് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. ആലപ്പുഴ മുതൽ കണ്ണൂർ വരെയുളള ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇന്നും നാളെയും കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത തുടരന്നുവെന്നാണ് നിലവിലെ വിലയിരുത്തൽ. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇന്നും കൂടുതൽ മഴ സാധ്യത. വെള്ളിയാഴ്ചയോട് കൂടി മഴ കുറഞ്ഞേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. 

നാലിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതിനാൽ കണ്ണൂരിലെ മലയോര മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. മണ്ണും പാറയും ഇടിഞ്ഞുവീണ വയനാട്ടിലേക്കുള്ള നെടുമ്പൊയിൽ ചുരം റോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കാനായിട്ടില്ല. ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെയും സംസ്കാരം ഇന്ന് നടക്കും. തിങ്കളാഴ്ച രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലിൽ കണിച്ചാർ, കേളകം, പേരാവൂ‍ർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പൂളക്കുറ്റിയിൽ ജോസെന്നയാളുടെ വീടിന് മുകളിലേക്ക് കല്ലും മരവും പതിച്ചു. ഉഗ്ര ശബ്ദം കേട്ട് മക്കളെയും വിളിച്ച് പുറത്തേക്ക് ഓടിയതിനാലാണ് കുടുംബം രക്ഷപ്പെട്ടത്. 

ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് മഴ മുന്നറിയിപ്പോ ഒഴിപ്പിക്കലോ ഇല്ലാത്തതുകൊണ്ടാണ് കണ്ണൂരിലെ മലയോരത്ത് ദുരിതം വർദ്ധിച്ചതെന്ന് പേരാവൂർ എംഎൽഎ സണ്ണി ജോസഫ്. കണിച്ചാ‍ർ, കേളകം, പേരാവൂർ പഞ്ചായത്തുകളിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരും കൃഷി നശിച്ചവരുമായി നിരവധി പേരുണ്ട്. സർക്കാർ അടിയന്തരമായി മൂന്ന് പ‌ഞ്ചായത്തുകളിൽ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ
എട്ടാംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്