
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ലാ രോഗികളുടെ എണ്ണം രണ്ടക്കം കടന്നു. ഇന്ന് 12 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. പ്രതിദിന ഡെങ്കികേസുകളുടെ എണ്ണവും 100 കടന്നു. അതിനിടെ, മൂന്ന് ദിവസത്തെ തീവ്ര ശുചീകരണ യജ്ഞത്തിന് ആരോഗ്യവകുപ്പ് നിർദ്ദശം നൽകി.
17 ദിവസത്തിനിടെ 91 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് മാത്രം 105 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ മാസം ഡെങ്കി ബാധിച്ചത് 1029 പേർക്കാണ്. 19 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഈ വർഷം 22 എലിപ്പനി മരണമാണ് റിപ്പോർട്ട് ചെയ്തത്. പതിനായിരത്ത് മുകളിലാണ് സംസ്ഥാനത്തെ പനി ബാധിതരുടെ കണക്ക്. മൂന്ന് ദിവസം ഡ്രൈഡേ ആചരിക്കാനാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം.
മലപ്പുറം അലിപ്പറമ്പിൽ 75കാരിയാണ് ഷിഗെല്ല ബാധിച്ച് മരിച്ചത്. തൃശ്ശൂർ അരിമ്പൂരിൽ വൃദ്ധദമ്പതികൾക്കും കണ്ണൂരിൽ 62കാരിക്കും രോഗം സ്ഥിരീകരിച്ചു. ഈ മാസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 91ആയി. ഈ വർഷം റിപ്പോർട്ട് ചെയ്ത ആറ് മരണങ്ങളിൽ അഞ്ചും17 ദിവസത്തിനുള്ളിൽ ഉണ്ടായതാണ്. 105 പേർക്കാണ് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരു അമീമ്പിക് മസ്തിഷ്കജ്വര കേസ് കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 19 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഇന്ന് മാത്രം 12,191 പേർ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടി.
പകർച്ചപ്പനി സാഹചര്യം ആരോഗ്യമന്ത്രി ജില്ലാ കളക്ടർമാരുമായും ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും ചർച്ച ചെയ്തു. വെള്ളിയാഴ്ച സ്കൂളുകളിലും, ശനിയാഴ്ച ഓഫീസുകളിലും, ഞായറാഴ്ച വീടുകളിലും ശുചീകരണപ്രവർത്തനങ്ങൾ നടത്താനാണ് നിർദ്ദേശം. തെരഞ്ഞെടുപ്പിൽ മുങ്ങി മഴക്കാലപൂർവ ശുചീകരണം കാര്യമായി നടക്കാതെ പോയതാണ് രോഗവ്യാപനമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഡ്രൈഡേ ആചരണം.
സ്കൂളുകളിൽ പ്രത്യേക കരുതൽ കൊണ്ടുവരും. പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഭക്ഷ്യസുരക്ഷ ഓഫീസർമാർ സ്കൂളുകളിൽ പരിശോധന നടത്തണം, ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആൾക്കൂട്ടത്തിൽ മാസ് ധരിക്കണമെന്നും സ്വയം പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല വഴിയെന്ന് ഓർമിപ്പിക്കുകയുമാണ് ആരോഗ്യവകുപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam