
തിരുവനന്തപുരം: നിരന്തരം വിമർശനം കേൾക്കുമ്പോഴും കേരള പൊലീസിന് (Kerala Police) പൊതുജനങ്ങളോടുള്ള പെരുമാറ്റത്തില്‍ ഒരു മാറ്റവുമില്ലെന്നതിൻറെ ഒടുവിലത്തെ ഉദാഹരണമാണ് മാവേലി എക്സ്പ്രസ്സിലെ (Maveli Express) അങ്ങേയറ്റത്തെ ക്രൂരത. പൊലീസിൻറെ സമനില തെറ്റിയെന്നാണ് പ്രതിപക്ഷത്തിൻറെ കുറ്റപ്പെടുത്തൽ. സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫടക്കം പൊലീസിനെതിരെ രംഗത്ത് വന്നു. അതേസമയം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആഭ്യന്തരവകുപ്പിനെ ന്യായീകരിച്ചു.
പൊതുജനങ്ങളോട് പൊലീസ് അപരിഷ്കൃതമായി പെരുമാറുന്നത് നിർത്തണം. എടാ, എടീ, നീ എന്നീ വിളികൾ പാടില്ലെന്നുമായിരുന്നു. 10-9 -2021 ലെ ഡിജിപിയുടെ സർക്കുലർ. മാന്യമായ പെരുമാറ്റമാകണം പൊലീസിൻറെ മുഖമുദ്രയെന്ന് 3-10-2021ൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് തന്നെ പൊലീസിന് കര്‍ശന നിർദ്ദേശം നല്‍കിയിരുന്നു. സർക്കുലറുകൾക്കും നിർദ്ദേശങ്ങൾക്കുമൊന്നും പഞ്ഞമില്ലെങ്കിലും കോടതി എത്ര വടിയെടുത്താലും തെറിവിളിച്ച്, തൊഴിക്കുന്ന കാക്കി കീഴ്വഴക്കങ്ങൾക്ക് മാറ്റമില്ല
മൊബൈൽ മൊഷണം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി പിങ്ക് പൊലീസ് അവഹേളിച്ചതിൻറെയും പുതുവർഷത്തേലത്ത് മദ്യത്തിൻറെ ബിൽ ഇല്ലാത്തതിൻറെ പേരിൽ കോവളത്ത് വിദേശിയെ അപമാനിച്ചതിൻന്‍റെ വിവാദം തീരുും മുമ്പാണ് മാവേലി എക്സ്പ്രസ്സിലെ കൊടും ക്രൂരത. പ്രതിപക്ഷം ആഭ്യന്തര വകുപ്പിനും പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. കേരളത്തിലെ പൊലീസ് കുറേ നാളായി സമനിലതെറ്റിയത് പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.
Read More : Maveli Express Police Attack : തീവണ്ടിയിൽ യാത്രക്കാരന്‍റെ നെഞ്ചത്ത് ചവിട്ടിയ എഎസ്ഐക്ക് സസ്പെൻഷൻ
രണ്ടാമത് അധികാരത്തിൽ വന്നതിന് ശേഷം പൊലീസിന്റെ നിയന്ത്രണം പൂർണ്ണമായും സർക്കാരിന്‍റെ കയ്യിൽ നിന്ന് നഷ്ടമായിരിക്കുകയാണെന്ന് സതീശൻ ആരോപിച്ചു. ഇപ്പോൾ പാർട്ടി നേതൃത്വമാണ് എല്ലാ തലത്തിലും പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത്. പൊലീസ് ഒരു സേനയെന്ന രീതിയിൽ മുകൾ തട്ടിലുള്ള ഉദ്യോഗസ്ഥർ മുതൽ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥൻ വരെയുള്ള സംവിധാനത്തിന്റെ താളക്രമം മുഴുവൻ തെറ്റി. പഴയകാലത്തെ സെൽഭരണം പുതിയ രീതിയിൽ അവതരിപ്പിക്കപ്പെടുകയാണ്- സതീശന്‍ ആരോപിച്ചു. ഇടതിൻറെ ജനകീയപൊലീസ് നയത്തിന് ഇത്തരം സംഭവം ഭീഷണിയാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ പറഞ്ഞു.
പ്രതിപക്ഷം മാത്രമല്ല സിപിഎം സമ്മേളനങ്ങളിലടക്കം മുഖ്യമന്ത്രിക്ക് കീഴിലെ ആഭ്യന്തരവകുപ്പിനെതിരെ തുടർച്ചയായf വിമർശനങ്ങൾ ഉയരുകയാണ്. പക്ഷെ ഓരോ കേസും ഒറ്റപ്പെട്ട സംഭവമെന്ന് ആവർത്തിച്ചാണ് നേതാക്കളുടെ ന്യായീകരണം. ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തയാള ചവിട്ടിയെ സംഭവത്തിൽ എ.എസ്.ഐ എം.സി പ്രമോദിനെ സസ്പെൻഡ് ചെയ്ത് തല്‍ക്കാലം തടിയൂരിയിരിക്കുകയാണ് പൊലീസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam